Photo | PTI

ന്യൂഡല്‍ഹി: നടിയും സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സറുമായ സപ്‌ന ഗില്‍ നല്‍കിയ പീഡന പരാതിയില്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കോടതി പോലീസിന് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൃഥ്വിക്കെതിരെ അന്വേഷണം നടത്തി ജൂണ്‍ 19-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

അതേസമയം കേസെടുക്കാത്ത പോലീസിനെതിരേ നടപടിയെടുക്കണമെന്ന സപ്‌ന ഗില്ലിന്റെ ഹര്‍ജി കോടതി തള്ളി. സപ്‌നയുടെ ആരോപണം പൃഥ്വി ഷായും തള്ളിയിട്ടുണ്ട്. സബര്‍ബന്‍ അന്തേരിയിലെ പബ്ബില്‍വെച്ച് പൃഥ്വി പീഡിപ്പിച്ചുവെന്നാണ് സപ്‌ന ഗില്ലിന്റെ പരാതി.

സെല്‍ഫിയെടുത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പൃഥ്വി ഷായെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന പരാതിയില്‍ സപ്‌ന ഗില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ സപ്ന പോലീസ് സ്‌റ്റേഷനിലെത്തി പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ പോലീസ് കേസെടുക്കാതിരുന്നതോടെ സപ്ന കോടതിയെ സമീപിക്കുകയായിരുന്നു.