പ്രതീകാത്മകചിത്രം (Photo: canva)

മുംബൈ: മധുവിധുനാളുകളില്‍ ഭാര്യയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് മൂന്നുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി വിധി.

അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. പിഴവിധിച്ച കീഴ്ക്കോടതി വിധി ബോംബെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഹര്‍ജി സമര്‍പ്പിച്ച ഭാര്യയും ഭര്‍ത്താവും അമേരിക്കന്‍ പൗരരാണ്.

1994 ജനുവരി മൂന്നിന് മുംബൈയില്‍വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. നേപ്പാളിലെ മധുവിധുകാലത്ത് ഭര്‍ത്താവ് തന്നോട് മോശംപരാമര്‍ശം നടത്തി അപമാനിച്ചെന്നാണ് ഭാര്യയുടെ പരാതി. ആദ്യ വിവാഹാലോചന മുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് തന്നെ ‘സെക്കന്ഡ് ഹാന്ഡ്’ എന്നുള്‍പ്പടെ വിളിച്ച് അപമാനിച്ചതായി ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നു.

2014-15 കാലത്ത് ഭര്‍ത്താവ് തിരികെ അമേരിക്കയിലേക്ക് പോയി. ശേഷം 2017- ല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിച്ചു. അതേവര്‍ഷംതന്നെ ഭാര്യ മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനെതിരേ ഗാര്‍ഹികപീഡനത്തിന് പരാതിനല്‍കി. 2018-ല്‍ അമേരിക്കയിലെ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

എന്നാല്‍, മജിസ്ട്രറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഭാര്യ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ഭാര്യയ്ക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്നും മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സത്രീധനം തിരികെ നല്‍കണമെന്നും കോടതി വിധിച്ചു.

ഇതിനെതിരേ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.