പ്രതീകാത്മക ചിത്രം

ബെംഗളൂരു: പരീക്ഷാഹാള്‍ ടിക്കറ്റ് വീട്ടില്‍ വളര്‍ത്തുന്ന ആട് തിന്നതിനെ തുടര്‍ന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കന്‍ കര്‍ണാടത്തിലെ ബീദര്‍ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം.

ഹാള്‍ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ഥിനി ഭയന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കത്തെഴുതി. ഈ കത്ത് സഹോദരനെ ഏല്‍പ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു.

വീട്ടുകാരും അയല്‍വാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).