അരവിന്ദ് കെജ്‌രിവാൾ, തിഹാർ ജയിൽ | Photo: ANI, PTI
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പാർപ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി. കെജ്‌രിവാളിനെ തിഹാറിലെ 5-ാം നമ്പർ ജയിലിൽ പാർപ്പിക്കാനാണ് സാധ്യത. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ നിന്ന് അകലെയാകും അദ്ദേഹത്തെ പാർപ്പിക്കുക.
ഇ.ഡി. കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളിൽ ഒന്നാമത്തെ സെല്ലിലാണ് നിലവിൽ അദ്ദേഹമുള്ളത്. മാർച്ച് 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇ.ഡി. കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാർ ജയിലിൽ ഒരുക്കങ്ങൾ ആരംഭിച്ചത്.
Z പ്ലസ് സുരക്ഷ ഉള്ള രാഷ്ട്രീയ നേതാവാണ് കെജ്‌രിവാൾ. മുഖ്യമന്ത്രി പദവി രാജി വച്ചിട്ടില്ലാത്തതിനാൽ അതീവ സുരക്ഷയ്ക്ക് അർഹനാണ്. അതിനാൽ തിഹാറിലെ അതീവ സുരക്ഷ ജയിലുകളിലൊന്നിലാകും പാർപ്പിക്കുക. അഞ്ചാം നമ്പർ ജയിലിലെ ചില സെല്ലുകൾ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇവിടെ വൃത്തിയാക്കൽ ഉൾപ്പടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ ഇത് എന്തിനുവേണ്ടിയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കെജ്‌രിവാളിന് വേണ്ടിയാണ് ഈ തയ്യാറെടുപ്പുകളെന്നാണ് അഭ്യൂഹം.
അദ്ദേഹത്തെ തിഹാറിലെ 1, 3, 7 ജയിലുകളിൽ പാർപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് സൂചന. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടിയുടെ മറ്റ് ചില നേതാക്കളെ പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിൽ ആണ്. ഡൽഹിയിലെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ പാർപ്പിച്ചിരിക്കുന്നത് ഒന്നാം നമ്പർ ജയിലിലെ സെല്ലിലാണ്. രാജ്യസഭാ അംഗം സഞ്ജയ് സിങ് കഴിയുന്നത് രണ്ടാം നമ്പർ ജയിലിലാണ്. മുൻ മന്ത്രി സത്യേന്ദ്ര ജയിൻ ഏഴാം നമ്പർ ജയിലിലാണ്.
സാധാരണ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്ക് മറ്റ് പ്രതികൾക്കൊപ്പം സെൽ പങ്കിടേണ്ടി വരും. എന്നാൽ ആം ആദ്മി പാർട്ടി നേതാക്കളെ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. കെജ്‌രിവാളിന്റെ തിഹാർ ജീവിതവും ഒറ്റയ്ക്കാകും. ജയിലിൽ വച്ച് കേസിലെ മറ്റ് പ്രതികളെ കാണാനോ, സംസാരിക്കാനോ ഉള്ള അവസരം ലഭിക്കില്ല. ഒരേ ജയിലിൽ ആണ് പാർപ്പിക്കുന്നതെങ്കിലും, വ്യത്യസ്ത സെല്ലുകളിൽ ആകും പാർപ്പിക്കുക.
ജയിലിലെത്തിയാൽ തിഹാർ മാനുവൽ പ്രകാരം കെജ്‌രിവാളിന് ആഴ്ചയിൽ രണ്ട് തവണ കുടുംബാംഗങ്ങളെയും, അഭിഭാഷകരെയും കാണാം. എന്നാൽ കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ ഇതിൽ ഇളവ് ലഭിച്ചേക്കും. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെങ്കിൽ കോടതിയുടെ ഉത്തരവ് ആവശ്യമാണ്. ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ ദിവസവും അഞ്ച് മിനുട്ട് ഫോൺ ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. ജയിലിൽ ഇരുന്ന് ഭരണം നടത്തുമെന്ന് അറിയിച്ചിട്ടുള്ള കെജ്‌രിവാൾ ഈ ഫോൺ കോളുകൾ രാഷ്ട്രീയമായും, ഭരണപരമായും എങ്ങനെ വിനിയോഗിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് തിഹാർ ജയിലിൽ നിന്ന് പ്രവർത്തിക്കുമോ എന്ന് ആകാംഷയും ജയിൽ അധികൃതർക്കുണ്ട്. കോടതി ഉത്തരവ് ഉണ്ടെങ്കിൽ ഓഫീസ് പ്രവർത്തിപ്പിക്കാം എന്നാണ് ചില ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. സഹാറ ഇന്ത്യയുടെ ചെയർമാൻ ആയ സുബ്രതോ റോയ്ക്കും, യൂണിടെക് പ്രൊമോട്ടർമാരായ സഞ്ജയ് ചന്ദ്ര, അജയ് ചന്ദ്ര എന്നിവർക്ക് ജയിലിൽ നിന്ന് ഓഫീസ് പ്രവർത്തിപ്പിക്കാൻ കോടതി അനുമതി നൽകിയിരുന്നു. നിക്ഷേപകർക്കുള്ള നഷ്ടം നികത്താൻ ആസ്തികൾ വിൽക്കുന്നതിനാണ് ഇവർക്ക് ജയിലിൽ നിന്ന് ഓഫീസ് പ്രവർത്തിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ഈ കീഴ്വഴക്കം ചൂണ്ടിക്കാട്ടി ജയിലിൽ നിന്ന് ഓഫീസ് പ്രവർത്തിക്കാനുള്ള അനുമതി കെജ്‌രിവാൾ തേടുമെന്ന കാര്യത്തിൽ ജയിൽ അധികൃതർക്ക് സംശയമില്ല.
