photo:AP
മോസ്‌കോ: മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിൻ വാട്സൺ വ്യക്തമാക്കി.
മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മാസം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയ സമ്മേളനങ്ങളും സംഗീതപരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലുള്ള അമേരിക്കക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുരാജ്യങ്ങളും ദീർഘകാലമായി തുടരുന്ന മുന്നറിയിപ്പ് കൈമാറൽ നയം പ്രകാരം റഷ്യൻ അധികൃതർക്ക് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായും അഡ്രിൻ വാട്സൺ അറിയിച്ചു.
റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുമുണ്ട്.
സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.
