ഗോവിന്ദ, സ്വര ഭാസ്‌കർ

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരങ്ങളായ ഗോവിന്ദയെയും സ്വരഭാസ്‌കറിനെയും സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നു. ഗോവിന്ദയെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന ശിവസേനയും സ്വരഭാസ്‌കറെ കോണ്‍ഗ്രസുമാണ് പരിഗണിക്കുന്നത്.

ഏക്നാഥ് ഷിന്ദേയുമായി ഗോവിന്ദ കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലേക്കാണ് ഗോവിന്ദയെ ശിവസേന പരിഗണിക്കുന്നത്. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തിലേക്കാണ് കോണ്‍ഗ്രസ് സ്വരഭാസ്‌കറെ പരിഗണിക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്ത്, നാനാ പടേക്കര്‍ എന്നിവരെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി.യും ശിവസേനയും ശ്രമിച്ചിരുന്നെങ്കിലും അവര്‍ താത്പര്യം കാണിച്ചില്ല.

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഗോവിന്ദ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. പിന്നീട്, ഗോവിന്ദ മത്സരിച്ചിട്ടില്ല. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ ഉദ്ധവ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി അമോല്‍ കീര്‍ത്തികറാണ്. അദ്ദേഹത്തിന്റെ പിതാവ് ഗജാനന്‍ കീര്‍ത്തികര്‍ ഷിന്ദേ വിഭാഗത്തോടൊപ്പമാണ്. എന്നാല്‍, മകന്‍ എതിര്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സിറ്റിങ് എം.പി.യായ ഗജാനന്‍ കീര്‍ത്തികറെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഷിന്ദേവിഭാഗത്തിന് താത്പര്യമില്ല. മണ്ഡലത്തില്‍ വടക്കേഇന്ത്യന്‍ വോട്ടര്‍മാര്‍ നിര്‍ണായകമായതിനാല്‍ ഗോവിന്ദയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഷിന്ദേ വിഭാഗം.

സ്വരഭാസ്‌കറിനെ പരിഗണിക്കുന്ന മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ഒരിക്കല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. നടന്‍ സുനില്‍ദത്തും. അദ്ദേഹത്തിനുശേഷം മകള്‍ പ്രിയാ ദത്തും ഇവിടെനിന്ന് വിജയിച്ചു. 2014-ല്‍ കോണ്‍ഗ്രസിന്റെ കുത്തക അവസാനിപ്പിച്ച് ബി.ജെ.പി.യുടെ പുനം മഹാജന്‍ മണ്ഡലം പിടിച്ചെടുത്തു. 2019-ലും പുനം മഹാജന്‍ വിജയിച്ചു. എന്നാല്‍, ഇക്കുറി പുനത്തിന് സീറ്റ് നല്‍കുന്നതിനോട് ബി.ജെ.പി. നേതൃത്വത്തിന് താത്പര്യമില്ലെന്നറിയുന്നു. പ്രിയാ ദത്താകട്ടെ കോണ്‍ഗ്രസ് വിട്ടേക്കുമെന്നും വാര്‍ത്തയുണ്ട്.