കളിയിക്കാവിളയിൽ കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ ടിപ്പർ ലോറി

അനുവദനീയമായതിലും ഇരട്ടിയിലധികം ഭാരവുമായി പായുന്ന ടിപ്പറുകള്‍ വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്ന് പാറയുമായി എത്തുന്ന ടിപ്പര്‍ ലോറികള്‍ നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ തയ്യാറാകുന്നില്ലെന്ന് ആരോപണം. വലിയ പാറക്കഷണങ്ങള്‍ ഏതുനിമിഷവും പുറത്തേക്ക് തെറിച്ചു വീഴാവുന്ന നിലയിലാണ് വര്‍ഷങ്ങളായി ടിപ്പറുകള്‍ അതിർത്തി കടന്ന് വരുന്നത്. അനുവദനീയമായതിലും ഇരട്ടിയിലധികം ഭാരവുമായി പായുന്ന ടിപ്പറുകള്‍ വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്.

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിന് പാറ ഇറക്കിയശേഷം തമിഴ്‌നാട്ടിലേക്ക് അമിത വേഗത്തില്‍ പോയ ടിപ്പര്‍ ലോറി ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചിരുന്നു. കളിയിക്കാവിള സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് ഒറ്റാമരത്തുള്ള വീടിന്റെ മതില്‍ തകര്‍ത്ത് ഇടിച്ചുകയറിയ സംഭവവും ഉണ്ടായി.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് വേണ്ടിയുള്ള പാറയുമായി പോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. രണ്ട് മാസം മുമ്പുണ്ടായ സമാനമായ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.