കൊച്ചി വാട്ടർ മെട്രോ. photo: p rajeev/facebook
കൊച്ചി: കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ. മുളവുകാട് നോര്‍ത്ത്, സൌത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകളാണ് പുതിയതായി ആരംഭിക്കുന്നത്. രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. പുതിയ ടെര്‍മിനലുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഹൈക്കോര്‍ട്ട് ജങ്ഷൻ ടെര്‍മിനലില്‍നിന്ന് ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍നിന്ന് ഏലൂര്‍ ടെര്‍മിനല്‍വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒമ്പത് ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്കാണ് കൊച്ചി വാട്ടര്‍ മെട്രോ വ്യാപിക്കുന്നത്.

കൊച്ചി വാട്ടർ മെട്രോയുടെ ഏലൂരിലെ ടെർമിനൽ
സര്‍വ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്രചെയ്തത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സര്‍വ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍തന്നെ ലോകശ്രദ്ധ നേടാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍നിന്ന് അധികം വൈകാതെതന്നെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഹൈക്കോര്‍ട്ട് ജങ്ഷന്‍-വൈപ്പിന്‍- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.
