പ്രതീകാത്മക ചിത്രം

റാഞ്ചി∙ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ ഭർത്താവിനു മുന്നിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവം കെട്ടടങ്ങും മുന്നേ ജാർഖണ്ഡിൽ മറ്റൊരു യുവതി കൂടി കൂട്ട ബലാത്സംഗത്തിന് ഇരയായി. മൂന്നു പുരുഷന്മാർ മദ്യം നിർബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതായാണ് അതിജീവിതയായ സ്റ്റേജ് കലാകാരിയുടെ ആരോപണം. പലാമു ജില്ലയിലാണ് സംഭവം. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. രക്ഷപ്പെട്ട 21കാരി സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. താൻ ഛത്തീസ്ഗഢ് സ്വദേശിയാണെന്നും ഒരു ഓർക്കസ്ട്ര പരിപാടിയിൽ പങ്കെടുക്കാൻ പലാമുവിൽ എത്തിയതാണെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു.

പ്രതികളിലൊരാളായ ഗോലു പലാമുവിൽ ഓർക്കസ്ട്ര ഗ്രൂപ്പ് നടത്തുന്നുണ്ട്. ശനിയാഴ്ച ഒരു വിവാഹ ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ അതിജീവിതയെയും സഹോദരിയെയും വിളിച്ചിരുന്നു. പലാമുവിലെത്തിയപ്പോൾ പരിപാടി റദ്ദാക്കിയെന്നു പറഞ്ഞ ഗോലു തന്റെ വീട്ടിലേക്ക് അതിജീവിതയേയും സഹോദരിയേയും കൂട്ടിക്കൊണ്ടുപോയി. രണ്ട് സഹോദരിമാർക്കും പ്രത്യേക മുറികളാണ് നൽകിയത്. ഇരുവർക്കും ശീതളം പാനീയം നൽകിയ ഗോലു അതിജീവിതയുടെ പാനിയത്തിൽ ലഹരി കലർത്തുകയായിരുന്നു.മദ്യലഹരിയിലായ യുവതിയെ ഗോലുവും മറ്റു രണ്ടുപേരും ചേർന്ന് ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്പാനിഷ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിനു പിന്നാലെ നടന്ന സംഭവത്തിനെതിരെ പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില കർന്നെന്നാണ് ബിജെപിയുടെ ആരോപണം. പ്രതികൾക്കെതിരെ കർ‌ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രിയായ ബന്നാ ഗുപ്ത പറഞ്ഞു.