സുരേഷ് ഗോപി

തൃശ്ശൂര്‍: ലൂര്‍ദ് പള്ളിയില്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണ്ണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. താന്‍ വിവാദമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിരോധം സൃഷ്ടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവര്‍ക്കാ പ്രശ്‌നമില്ല. പ്രശ്‌നമുള്ളവര്‍ ഇതില്‍ അധികം ചര്‍ച്ചിക്കണ്ട’, വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

‘തൃശ്ശൂരിലെ വൈബ് കഴിഞ്ഞ ആറരവര്‍ഷമായി ആനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യസഭാ എം.പിയാവുന്നതിനും രണ്ടുവര്‍ഷം മുമ്പ് മുതല്‍, എട്ടുവര്‍ഷമായി തൃശ്ശൂര്‍ സൗഖ്യം കിട്ടുന്നുണ്ട്. ആ സൗഖ്യത്തിലും വര്‍ധനവും ലഭിക്കുന്നുണ്ട്. വരത്തന്‍ എന്ന നിലയ്ക്കുതന്നെ എനിക്ക് തൃശ്ശൂര്‍ക്കാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്ന ആത്മവിശ്വാസം എന്നെ വളരെ ശക്തനാക്കുന്നുണ്ട്. തീര്‍ത്തും ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍. തീര്‍ത്തും രാഷ്ട്രീയക്കാരനാകാന്‍ എന്നെക്കൊണ്ട് പറ്റില്ല. എല്ലാവരേയും സഹായിക്കാനൊത്തു എന്ന് വരില്ല. പക്ഷേ, എല്ലാവരേയും സഹായിക്കുന്നതായ, നാടിന് ഗുണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം’, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.