മരിച്ച സിദ്ധാർഥൻ 2. പ്രതീകാത്മകചിത്രം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍കണ്ടെത്തിയ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സുഹൃത്തിന്റെ ഓഡിയോസന്ദേശം. സിദ്ധാര്‍ഥനെ തല്ലിക്കൊന്നതാണെന്നും മൃഗീയമായാണ് തല്ലിയതെന്നും ഓഡിയോയില്‍ പറയുന്നു. മരണത്തില്‍ സിദ്ധാര്‍ഥന്റെ ബാച്ചിലുള്ളവര്‍ക്കും പങ്കുണ്ടെന്നും ഓഡിയോയില്‍ ആരോപിക്കുന്നു.

സിദ്ധാര്‍ഥന്റെ അമ്മാവനായ ഷിബുവിനെ സഹപാഠിയായ കുട്ടി അറിയിച്ച കാര്യമാണ് ഓഡിയോയിലുള്ളത്. ഇത് കുടുംബം പോലീസിന് കൈമാറി.

ഓഡിയോ സന്ദേശത്തിലുള്ളത്:

മൃഗീയമായി, പട്ടിയെ തല്ലുന്നതുപോലെ അവനെ അവര്‍ തല്ലിയിട്ടുണ്ട്. എല്ലാരും കാണെ, ഹോസ്റ്റലിന്റെ നടുവില്‍വെച്ച്, വരുന്നവരും പോവുന്നവരും അവനെ വയറുകൊണ്ടും ബെല്‍റ്റുകൊണ്ടുമാണ് തല്ലിയത്. മൃഗീയമായി തല്ലിയിട്ടുണ്ട്.

ഒരിക്കലും അങ്ങനെ ചെയ്യില്ല, അവനെ തല്ലിക്കൊന്നതുതന്നെയാണ്. അവന്റെ ബാച്ചിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഒരാളപ്പോലും വെറുതേവിടരുത്. കൊന്നതാ. അവര്‍ പുറത്ത് നല്ലവരായി അഭിനയിച്ച്, കഴുകന്മാരേക്കാളും മോശമായ ആളുകളാണ്.