ജന്തർ മന്തറിലെ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ സമീപം.
ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സമരം. അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർ മന്തറിൽ അരങ്ങേറുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ സമരം കേരള ഹൗസിൽ നിന്ന് ജന്തർ മന്തറിലെ വേദിയിലെത്തിയത് . പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും സമരത്തിന് പിന്തുണയുമായെത്തി.

കശ്മീരിനു വേണ്ടി ചോദ്യങ്ങൾ ഉന്നയിച്ച് ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗം. കശ്മീരിന്റെ അധികാരം എത്രകാലം കേന്ദ്ര സർക്കാർ കവരുമെന്നും കശ്മീർ ഇന്ത്യയിലല്ലേ എന്നും ഫാറൂഖ് ചോദിച്ചു. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് സമരമെന്നും അവർക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഫാറൂഖ് പറഞ്ഞു.


പ്രതിപക്ഷം ഭരിക്കുന്നിടത്ത് ഉള്ളവരും ഭാരതീയരല്ലേ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. പിണറായി വിജയൻ സമരവുമായി എത്തിയത് സ്വന്തം ജനങ്ങൾക്കു വേണ്ടിയാണ്. അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് എടുത്ത് ചെലവു നടത്താൻ കഴിയുമോ എന്നും കേജ്‍രിവാൾ ചോദിച്ചു.
