പ്രതീകാത്മക ചിത്രം

ആലപ്പുഴ: രഞ്ജിത്ത് ശ്രിനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന് ) വി.ജി.ശ്രീദേവിയെ സാമൂഹിക മാധ്യമങ്ങളൂടെ ഭീഷണിപ്പെടുത്തിയ നാലുപേര്‍ അറസ്റ്റില്‍. ഇതില്‍ ഒരാള്‍ റിമാന്‍ഡിലും മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലുമാണ്.

മണ്ണഞ്ചേരി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിധിക്ക് ശേഷം ജഡ്ജിയുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു.

ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തി. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്.

2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.