നിതീഷ് കുമാറും ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയും ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ.

പട്‌ന: നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് ചേക്കേറുകയും ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തതിനു പിന്നാലെ ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി.ജെ.പി. ശ്രമമാരംഭിച്ചു. ബി.ജെ.പി. നേതൃത്വം നല്‍കുന്ന സഖ്യത്തിലെ നിരവധി നേതാക്കള്‍ ആര്‍.ജെ.ഡി. നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി.

ബി.ജെ.പി. നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താരകിഷോര്‍ പ്രസാദ്, എച്ച്.എ.എം. നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി, ജെ.ഡി.യുവിന്റെ വിനയ് കുമാര്‍ ചൗധരി, രത്‌നേഷ് സദ, എന്‍.ഡി.എ. സഖ്യത്തിലെ മറ്റ് എം.എല്‍.എമാര്‍ തുടങ്ങിയവരാണ് അവധ് ബിഹാറി ചൗധരിയ്‌ക്കെതിരെ നോട്ടീസ് നല്‍കിയത്. നിയമസഭാ സെക്രട്ടറിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്കാണ് നിതീഷിന്റെ പുതിയ സഭയുടെ ആദ്യസമ്മേളനം. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ചയാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമടങ്ങുന്ന മഹാഗഡ്ബന്ധനുമായുള്ള സഖ്യം അവസാനിപ്പിച്ച് എന്‍.ഡി.എയുമായുള്ള സഖ്യം നിതീഷ് പുനഃസ്ഥാപിച്ചത്. ഇതോടെ ബിഹാറില്‍ എന്‍.ഡി.എയ്ക്ക് 128 എംഎല്‍എമാരായി. മഹാഗഡ്ബന്ധന് 114 എം.എല്‍.എമാരാണുള്ളത്.