വി.ഡി. സതീശൻ (ഇടത്), മമ്മൂട്ടി (വലത്)

കൊച്ചി∙ പത്മപുരസ്കാരങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘‘ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ കാരശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങിയ പ്രതിഭാശാലികളിൽനിന്ന് ഇപ്പോഴും പത്മ പുരസ്കാരങ്ങൾ അകന്നു നിൽക്കുകയാണ്. ആ പട്ടിക ഇനിയും നീളുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പത്മ പുരസ്കാരങ്ങളുടെ വാര്‍ത്ത കണ്ടപ്പോള്‍ മമ്മൂട്ടിയെ ആണ് ഓർമ വന്നത്. 1998ലെ പത്മശ്രീക്കു‌ശേഷം അദ്ദേഹം അവിടെ തന്നെ നില്‍ക്കുകയാണ്. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്കു പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല’’ – ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സതീശന്‍ പറഞ്ഞു.

വി.ഡി. സതീശന്‍റെ കുറിപ്പിൽനിന്ന്:

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണു പുരസ്കാരത്തിനു വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽനിന്ന് ഇപ്പോഴും അകന്നു നിൽക്കുകയാണു പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്കു പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്കു പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്കു പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

പി.ഭാസ്കരൻ മാഷിന്‍റെയും ഒഎൻവിയുടെയും സമകാലികനാണു ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിനു എന്നേ അർഹൻ. എന്താണു പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്?

രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം. എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.