സ്റ്റാലിന്റെ ഇടതുകൈയിൽ പിടിച്ച് വീഴാതെ താങ്ങി നിർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്. തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടര്‍ന്ന്‌ സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി ഉടനെ തന്നെ സ്റ്റാലിന്റെ ഇടതുകൈയിൽ പിടിച്ച് വീഴാതെ താങ്ങി നിർത്തുന്നതാണ് വീഡിയോയിലുള്ളത്.

ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതായും 2036-ലെ ഒളിമ്പിക്‌സിന്‌ ആതിഥേയത്വം വഹിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി. സർക്കാർ കഴിഞ്ഞ പത്തു വർഷങ്ങൾക്കൊണ്ട് ”സ്പോട്സിനുള്ളിലെ കളികൾ” അവസാനിപ്പിച്ചുവെന്നും യു.പി.എ. സർക്കാരിന്റെ കാലത്ത് കായികമേഖലയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതികളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇരുകൈകളും ചേർത്തുപിടിച്ച് സൗഹൃദംപങ്കിടുന്ന സ്വീകരണച്ചടങ്ങിന്റെ ചിത്രവും സമാനരീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടലിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സാക്ഷിയാക്കി, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇരുകരങ്ങളും ചേർത്തുപിടിച്ച് കുശലം പറഞ്ഞു. കേന്ദ്രത്തിനെതിരേ ഡൽഹിയിൽ സമരം സംഘടിപ്പിക്കുന്നതിനും നിയമനടപടികൾ ശക്തമാക്കുന്നതിനുമുള്ള തീരുമാനത്തിലാണ് കേരളാ സർക്കാർ. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയേക്കില്ലെന്നാണ് ബി.ജെ.പി.വൃത്തങ്ങൾ പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രിയെ യാത്രയാക്കുന്നതിനും മുഖ്യമന്ത്രി ചെന്നതോടെ രാഷ്ട്രീയവിമർശനങ്ങളുമുണ്ടായി.