എറണാകുളം മഹാരാജാസ് കോളജ്

കൊച്ചി∙ വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി ഇന്നു പുലർച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാനു കുത്തേറ്റത്. നാസർ ചികിത്സയിലാണ്.

കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലെ വിശദീകരണം.

കോളജിൽ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസർ അബ്ദുൽ റഹ്‌മാൻ നാടക പരിശീലനത്തിനു ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബീയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.