പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി∙ 2 ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. വൈകിട്ട് 5നു പ്രത്യേക വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. ആറിനു മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗെസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തും.
നാളെ രാവിലെ 6നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

വൈകിട്ടു കൊച്ചിയിൽ റോഡ് ഷോയുമായി നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നഗരവീഥികളിൽ വരവേൽക്കാനുള്ള പുഷ്പങ്ങളൊരുക്കുന്ന തിരക്കിലാണു മഹിളാ മോർച്ച നേതാക്കളും പ്രവർത്തകരും. സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം സി.വി.സജനി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലേഖാ നായിക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
തുടർന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ നാളെ (17/01/24) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ഹോസ്പിറ്റൽ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ.
- കൊച്ചിയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്കു 2 മുതലും നാളെ പുലർച്ചെ 3 മുതൽ ഉച്ച വരെയുമാണു നിയന്ത്രണമുണ്ടാവുക. നഗരത്തിലേക്കു വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല. ഹൈക്കോടതി ജംക്‌ഷൻ, എംജി റോഡ്, രാജാജി ജംക്‌ഷൻ, കലൂർ ജംക്‌ഷൻ, കടവന്ത്ര ജംക്‌ഷൻ, തേവര-മട്ടുമ്മൽ ജംക്‌ഷൻ, തേവരഫെറി, ബിഒടി ഈസ്റ്റ്, സിഫ്റ്റ് ജംക്‌ഷൻ എന്നീ ഭാഗങ്ങളിൽ നിന്നു വാഹനങ്ങൾ വഴി തിരിച്ചു വിടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ഹോസ്പിറ്റൽ റോഡിൽ പൊലീസ് സുരക്ഷാ പരിശോധന നടത്തിയപ്പോൾ.
പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾ തേവരഫെറിയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു മട്ടുമ്മൽ ജംക്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞു കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ വഴി മനോരമ ജംക്‌ഷനിലെത്തി മെഡിക്കൽ ട്രസ്റ്റിലേക്കും വളഞ്ഞമ്പലത്തു നിന്നു വലത്തേക്കു തിരിഞ്ഞു ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്തു തിരിഞ്ഞ് അമ്മൻ കോവിൽ റോഡ് വഴി ഷേണായീസ് തിയറ്റർ റോഡ് വഴി എംജി റോഡിലെത്തി യു ടേൺ എടുത്തു മുല്ലശേരി കനാൽ റോഡിലൂടെ ടിഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിലും പ്രവേശിക്കണം.
വൈപ്പിൻ ഭാഗത്തു നിന്നും കലൂർ ഭാഗത്തു നിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടിഡി റോഡ്-കാനൻ ഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റു വഴി ആശുപത്രിയിൽ പ്രവേശിക്കണം. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ഇന്നു വൈകിട്ടു 3 മുതൽ 6 വരെ വാഹന ഗതാഗതം അനുവദിക്കില്ല.
