സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർഷാ പാലോട്, കെ.എസ്. ശബരിനാഥൻ തുടങ്ങിയവർ സമീപം. ഫയൽ ചിത്രം
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും. ജില്ലാ ജയിലിൽ വച്ച് കന്റോൺമെന്റ് പൊലീസാണ് രണ്ടു കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഈ കേസുകൾക്കു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല.
