എ.കെ.മോഹൻ. ചിത്രം:സ്പെഷൽ അറേഞ്ച്‍മെന്റ്

കാസർകോട്∙ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസറെ സസ്പെൻഡ് ചെയ്തു. സോഷ്യൽ വർക്ക് വിഭാഗത്തിലെ പ്രഫസർ എ.കെ.മോഹന് എതിരെയാണു നടപടി. മോഹന്റെ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന താൽക്കാലിക അധ്യാപകനിൽനിന്നും 20,000 രൂപ വാങ്ങവേ വിജിലൻസ് എത്തുകയായിരുന്നു. അധ്യാപകന്റെ പരാതിയിലാണു വിജിലൻസ് നടപടി സ്വീകരിച്ചത്.

സ്ഥിരം നിയമനത്തിനായി മോഹൻ അധ്യാപകനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണു വിവരം. ആദ്യ ഗഡുവായി 20,000 രൂപ നൽകുന്നതിനിടെ പ്രഫസർക്കു പിടിവീഴുകയായിരുന്നു. മോഹനെ വിജിലൻസ് പിടികൂടിയെങ്കിലും സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രഫസറെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് വൈകിട്ട് വൈസ് ചാൻസലർ പുറത്തുവിടുകയായിരുന്നു.