സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുന്നു

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സെക്രട്ടേറിയറ്റ് ഗേറ്റിലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു സമരം ചെയ്തു. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിവീശി. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്ത കന്റോൺമെന്റ് സിഐക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.

പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് കേസിൽ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ വെല്ലുവിളിച്ചു. ‘അറസ്റ്റ് ചെയ്ത് തടവിലടച്ചതു കൊണ്ടു യൂത്ത് കോൺഗ്രസ് പോരാളികളുടെ സമരവീര്യം കെട്ടുപോകുമെന്നു കരുതരുത്. യൂത്ത് കോൺഗ്രസിനെ നയിക്കുന്നതു കുണുവാവകളല്ല, രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ഇവർ മനസിലാക്കണം. സമരം ചെയ്യുന്നതിന്റെ ആർജവത്തെക്കുറിച്ചു ഗോവിന്ദൻ ടീച്ചറിന്റെ ക്ലാസ് രാഹുൽ മാങ്കൂട്ടത്തിലിനും യൂത്ത് കോൺഗ്രസിനും വേണ്ട. വാ മോനേ ആർഷോ എന്നു പറഞ്ഞപ്പോൾ അലിഞ്ഞ് ഇല്ലാതായി പൊലീസിന്റെ തോളിൽ കയ്യിട്ടു പോയ ആർഷോയ്ക്ക് എടുത്താൽ മതി–’ ഷാഫി പറമ്പിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.

ഇപ്പോൾ ക്ലിഫ് ഹൗസിലുള്ളവർ കന്റോൺമെന്റ് ഹൗസിലേക്കു പോകുന്ന കാലം വരുമെന്ന് ആലോചിക്കണമെന്ന് പൊലീസിനോടു ഷാഫി പറഞ്ഞു. വിശദമായ ആരോഗ്യ പരിശോധനയ്ക്കു കോടതി അയച്ച ജനറൽ ആശുപത്രിയിലെ ആർഎംഒയ്ക്ക് പലതരത്തിലുള്ള സമ്മർദ്ദം ഉണ്ടായതിനെത്തുടർന്നാണ് രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് നൽകിയതെന്നും ഷാഫി ആരോപിച്ചു. തന്നെ ആക്രമിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ച കന്റോൺമെന്റ് എസ്എച്ച്ഒ ബി.എം. ഷാഫിക്കെതിരെ പ്രവർത്തകരും ഷാഫി പറമ്പിൽ എംഎൽഎയും ഉൾപ്പെടെയുള്ളവർ വെല്ലുവിളി നടത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുലിനെ ജയിലിൽ സന്ദർശിക്കും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്.

അതേസമയം, രാഹുലിനു ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ജില്ലാ കോടതിയെ സമീപിക്കുന്നതിനു പകരം ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയാണ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതിയായ കേസിൽ രാഹുലിനെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.