വി.ഡി. സതീശൻ

 ചാലക്കുടി∙ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒളിവില്‍ പോയ ആളോ കൊലക്കേസിലെ പ്രതിയോ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിജിപി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുക്കുകയും ജയിലിലായ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കുകയും ജനകീയ വിചാരണ സദസുകളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് രാഹുല്‍. എന്നിട്ടാണ് വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് ബലപ്രയോഗത്തിലൂടെ ഷോ കാണിച്ച് അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി വിജയന്‍ കരുതേണ്ട.

 ജാമ്യം എടുക്കില്ലെന്നും സഹപ്രവര്‍ത്തകരെ പോലെ ജയിലില്‍ പോകാന്‍ തയാറാണെന്ന് പറഞ്ഞ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തലയില്‍ അടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നാലഞ്ച് ദിവസം ചികിത്സയിലായിരുന്നു. ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞിരുന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. കോടതി നിർദേശിച്ചതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഗണ്‍മാന്‍മാര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുകയാണ്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത അവരെ അറസ്റ്റു ചെയ്യില്ല. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ആളെ രക്ഷിച്ച് കൂട്ടിക്കൊണ്ടു പോയ സിപിഎം ഏരിയ സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാലക്കുടി എസ്ഐയെ പേപ്പട്ടിയെ പോലെ റോഡിലിട്ട് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊക്കെ ഇരട്ട തിയാണ്. തോന്ന്യാസം കാട്ടിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളെ പാല്‍ക്കുപ്പിയുമായാണ് കൂട്ടിക്കൊണ്ടു പോയത്.

 യൂത്ത് കോണ്‍ഗ്രസ് സംസഥാന അധ്യക്ഷനെ വീട്ടില്‍ക്കയറി അറസ്റ്റു ചെയ്തതിന് തക്കതായി തിരിച്ചടി സര്‍ക്കരിന് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. കേസിലെ ഒന്നാം പ്രതിയായ എന്നെയും അറസ്റ്റ് ചെയ്യാന്‍ വീട്ടിലേക്ക് വരട്ടെ. ആരെയാണ് മുഖ്യമന്ത്രി പേടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കിയുള്ള ഉപജാപക സംഘമാണ് ഇതിനൊക്കെ പിന്നില്‍. അവര്‍ കാല്‍ നൂറ്റാണ്ട് മുന്‍പ് ജീവിക്കേണ്ട ആളുകളാണ്. ഇതിനെതിരെ ജനാധിപത്യ കേരളം ക്തമായി പ്രതികരിക്കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടില്‍ യറി അറസ്റ്റു ചെയ്താല്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെല്ലാം ഭയപ്പെടുമെന്നാണ് കരുതുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.