M.V Govindhan

 തിരുവനന്തപുരം∙ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തൃശൂരിലെ റാലിക്കിടെ, ‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണു സ്വർണ കള്ളക്കടത്തു നടന്നതെന്ന് അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.

 ‘‘പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ, കറപുരളാത്ത ഒരു കയ്യുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് നിങ്ങൾക്ക് എത്താനാകാത്തത്. നിങ്ങൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷേ, ആഗ്രഹിച്ചാലും എത്താനാകാത്ത അത്രയും ദൂരത്താണ് അദ്ദേഹം, സൂര്യനേപ്പോലെ. അതാണു കാര്യം. കരിഞ്ഞുപോകും.’’ – ഗോവിന്ദൻ പറഞ്ഞു.

 ‘‘സ്വർണക്കടത്തു വിമാനത്താവളം കേന്ദ്രീകരിച്ചാണു നടക്കുന്നത്. അതു കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല. പൂർണമായും കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം അവരുടെ നിയന്ത്രണത്തിലാണ്. സ്വർണക്കടത്തിലെ പ്രതികളെ വിദേശത്തുനിന്നു കൊണ്ടുവന്നു കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ല. കേരള പൊലീസല്ല ആപ്രതികളെ പിടിക്കേണ്ടത്. ഇതെല്ലാം മറച്ചുവച്ച് ആളെ പറ്റിക്കാൻ പൈങ്കിളി രീതിയിൽ വർത്തമാനം പറയുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും സ്വർണക്കടത്തു കേസ് തെളിയിക്കാൻ കഴിയാത്തത് എന്നു കേന്ദ്രം പറയുന്നില്ല’’– എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നയതന്ത്ര ബാഗേജിലാണു സ്വർണം വന്നത്. അങ്ങനെയല്ല എന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്തിയാലും പ്രശ്നമല്ലെന്ന രീതിയിലാണു ബിജെപി പ്രചാരണം നടത്തുന്നത്. സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം പൂർണമായും കേന്ദ്രത്തിനാണ്. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. രാമക്ഷേത്രത്തെ രാഷ്ട്രീയ ആയുധമാക്കാൻ നീക്കം നടക്കുന്നതായും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘ചടങ്ങിൽ പങ്കെടുക്കില്ലെന്നു സിപിഎം പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല. കോൺഗ്രസ് വർഗീയ നിലപാടിലൂടെ ഇന്ത്യ മുന്നണിക്കു കഴിയണം. രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് തിരിച്ചറിയണം. സ്ത്രീകൾക്കെതിരെ രാജ്യത്തു കടന്നാക്രമണം നടക്കുമ്പോഴാണു പ്രധാനമന്ത്രി കേരളത്തിൽവന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നത്’’–എം.വി.ഗോവിന്ദൻ പറഞ്ഞു.

 തൃശൂർ ലോക്സഭാ സീറ്റ് ബിജെപി തൊടാൻ പോകുന്നില്ലെന്നു ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ സീറ്റ് നേടുമെന്ന് എത്രയോ കൊല്ലമായി ബിജെപി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം സീറ്റ് നേടുമെന്നാണു പറഞ്ഞത്. കേരളത്തിൽനിന്നു പാർലമെന്റിലേക്ക് ഒരു സീറ്റും ബിജെപി നേടാൻ പോകുന്നില്ല. ഈ നാടിന്റെ ഏറ്റവും വലിയ ശത്രു മതനിരപേക്ഷതയ്‌ക്കെതിരെ നീങ്ങുന്ന ബിജെപിയാണെന്നു നാടിനറിയാം. വർഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.