മമ്മൂട്ടി

കോവിഡാനന്തര കാലത്ത് വർധിത വീര്യത്തോടെ ഉയർത്തേഴുന്നേറ്റ മമ്മൂട്ടി മലയാളിക്കൊരു വിസ്മയമായിരുന്നു. അതൊരു താൽക്കാലിക പ്രതിഭാസമായിരുന്നില്ല വരാനിരിക്കുന്ന ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളിലേക്കുള്ള ഡ്രസ്സ് റിഹേഴ്സൽ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു കടന്നു പോകുന്ന വർഷവും. നടനായും നിർമാതാവായും മമ്മൂട്ടി ബോക്സ് ഓഫിസ് പിടിച്ചു കുലുക്കിയ ചലച്ചിത്ര വർഷമാണ് കടന്നുപോകുന്നത്.

മലയാളത്തിലെ മുൻനിര നായകൻമാരെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കി മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം വീണ്ടും തന്റെ സ്വീകരണമുറിയിലേക്ക് എത്തിച്ച അതേ മത്സരബുദ്ധിയോടും ആവേശത്തോടെയുമാണ് അദ്ദേഹത്തിന്റെ ഓരോ തിരഞ്ഞെടുപ്പുകളും.

ബോക്സ്ഓഫിസിൽ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ, എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ, ഒരേ സമയം നായകനായും പ്രതിനായകനായും നിസഹായനായും വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ. മാസിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വേഷങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും ഇന്ത്യൻ നായകൻമാർക്കിടയിൽ തന്നെ വേറിട്ട സ്വരമായി മാറുകയാണ് മമ്മൂട്ടി.

എഴുപത്തി രണ്ടാം വയസ്സിലും ആദ്യ സിനിമയിൽ അഭിനയിക്കുന്ന ഒരു തുടക്കകാരന്റെ ആവേശവും അഭിനിവേശവും മമ്മൂട്ടിക്കുണ്ട്. നിരന്തരം തന്നിലെ നടനെ പുതുക്കി പണിയാനും അനായാസമായി വേഷപകർച്ച നടത്താനും മമ്മൂട്ടിക്കു കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, അവതരണം, പ്രകടനം, നിർമാണം തുടങ്ങി അടുമുടി മമ്മൂട്ടിയുടെ കയ്യൊപ്പ് ചാർത്തിയ വർഷമാണ് കടന്നുപോകുന്നത്.

നാല് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി 2023-ൽ മമ്മൂട്ടിയുടേതായി തിയറ്ററിലെത്തിയത്. മാസ്റ്റർ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ആദ്യമായി ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ ഒരേ സമയം നിരൂപക -പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. 2022 തിരുവനന്തപുരം രാജ്യന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഐഎഫ്എഫ്കെയിൽ പുരസ്കാരവും നേടിയിരുന്നു. 2023 ജനുവരിയിൽ ചിത്രം തിയറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ചിത്രത്തിനു ലഭിച്ചപ്പോൾ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

ജെയിംസായും സുന്ദരമായും അനായാസമായി വേഷപകർച്ച നടത്തിയ മമ്മൂട്ടി തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനി ചിത്രത്തിന്റെ നിർമാണ പങ്കാളിയായി എന്ന പ്രത്യേകതയും ഉണ്ട്.

എല്ലാ കാലത്തും പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകുന്ന നടനാണ് മമ്മൂട്ടി. നടൻ റോണി ഡേവിഡ് രാജും സഹോദരനും ഛായാഗ്രാഹകനുമായ റോബി രാജും ചേർന്നൊരു പൊലീസ് സ്റ്റോറിയുമായി മമ്മൂട്ടിക്കു മുന്നിലെത്തി. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ‘യെസ്’ മൂളിയെന്നു മാത്രമല്ല, ചിത്രത്തിനു വേണ്ടി മറ്റൊരു പ്രൊഡൂസറിനെ അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു. കണ്ണൂർ സ്ക്വാഡ് എന്ന ആക്‌ഷൻ ത്രില്ലർ സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ്. റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നു തിരക്കഥയെഴുതിയ ചിത്രത്തിലൂടെ റോബി സ്വതന്ത്ര സംവിധായകനായി അരങ്ങേറി. മമ്മൂട്ടിക്കമ്പനിയുടെ ബാനറിലെത്തിയ ചിത്രം നൂറു കോടി ക്ലബിലെത്തി ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കി. ഇമോഷനൽ രംഗങ്ങളിലും ആക്‌ഷൻ രംഗങ്ങളിലും ഒരുപോലെ മികവ് പുലർത്തി മമ്മൂട്ടി കയ്യടി നേടി. ഒടിടി റിലീസിലും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചു.

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ’ നിരൂപക പ്രശംസ നേടിയ സംവിധായകൻ ജിയോ ബേബിക്കൊപ്പം മമ്മൂട്ടി ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘കാതൽ’. തെന്നിന്ത്യൻ താരം ജ്യോതിക ഏറെകാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയെന്ന പ്രത്യേകതയും കാതലിനുണ്ട്. ക്വീർ വിഷയങ്ങളെ വികലവും ദുർബലവുമായി അവതരിപ്പിച്ചു വന്ന മലയാള സിനിമകളിൽ നിന്ന് വേറിട്ടൊരു സഞ്ചാരമാണ് ‘കാതൽ’ നടത്തുന്നത്. മമ്മൂട്ടിയെ പോലെ താരപരിവേഷമുള്ള പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള ഒരു നടൻ സ്വവർഗ അനുരാഗിയായ മാത്യു ദേവസിയുടെ കഥാപാത്രത്തെ ചെയ്യാൻ മുന്നോട്ട് വന്നപ്പോൾ തന്നെ ചിത്രത്തിന്റെ ഗതി നിർണയിക്കപ്പെട്ടിരുന്നു.

മമ്മൂട്ടിക്കമ്പനിയിലൂടെ ധീരമായി ചിത്രത്തിന്റെ നിർമാണ ദൗത്യവും മമ്മൂട്ടി ഏറ്റെടുത്തു. കലാമൂല്യത്തിനൊപ്പം സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സൃഷ്ടിയായി കൂടി ‘കാതൽ’ മാറി എന്നത് സിനിമയുടെ പ്രസക്തി വർധിപ്പിക്കുന്നു. തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിക്കപ്പെടുമ്പോൾ തന്നെ തിരുവനന്തരം രാജ്യന്തര ചലച്ചിത്ര മേളയിലും ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു.

മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ ആവർത്തിച്ചു പറയുന്ന കാര്യമാണ് ഒരു താരം ആകണമെന്നല്ല നല്ല നടൻ എന്നറിയപ്പെടാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളതെന്ന്. ഈ വാക്കുകളോട് പൂർണ്ണമായും നീതി പുലർത്തുന്ന സമീപനമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ‘നൻപകൽ നേരത്ത് മയക്ക’ത്തിലും ‘കണ്ണൂർ സ്ക്വാഡി’ലും ‘കാതലി’മൊക്കെ അമാനുഷികനായ മമ്മൂട്ടിയെ കാണാൻ കഴിയില്ല. നിസഹായനായി പോകുന്ന പരാജയപ്പെട്ടു പോകുന്ന ഒരു സാധാരണക്കാരന്റെ ഉൾപെരുക്കങ്ങൾ ഈ സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം ഉണ്ട്.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും കഥാപാത്ര പരിചരണത്തിലും താരശരീരം അഴിച്ചുവെക്കുമ്പോൾ തന്നെ മമ്മൂട്ടിയെന്ന ബ്രാൻഡിനെ മമ്മൂട്ടിയെന്ന താരത്തെ മറ്റൊരു തരത്തിൽ മാർക്കറ്റ് ചെയ്യാനും അത് ടോട്ടൽ സിനിമയ്ക്കു അനുകൂലമാക്കി മാറ്റാനും അദ്ദേഹം ജാഗ്രത കാണിക്കുന്നുണ്ട്. ഉദാഹരണത്തിനു സ്വവർഗ ലൈംഗികത ഇന്ത്യയിലെ പുതിയ നിയമഭേദഗതികൾ പ്രകാരം കുറ്റകരമല്ലെങ്കിലും ക്വിയർ ജീവിതങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സിനിമയിലും ക്വിയർ പ്രാതിനിധ്യം നന്നേ കുറവും ദുർബലവുമാണ്. അവരുടെ ജീവിതങ്ങളെ പരിഹാസ രൂപേണ അവതരിപ്പിക്കുന്ന സിനിമകളാണ് ഭൂരിപഷവും.

ഇവിടെയാണ് മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ പ്രസക്തി. വ്യത്യസ്ത ലൈംഗിക അഭിരുചിയുള്ള രണ്ടുപേർ വിവാഹത്തിൽ പ്രവേശിക്കുമ്പോൾ അത് എങ്ങനെയാണ് അവരുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നതെന്നും വിവാഹം, കുടുംബം പോലെയുള്ള വ്യവസ്ഥാപിതമായ ചട്ടകൂടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ മനുഷ്യർ എങ്ങനെയാണ് ശ്വാസം മുട്ടുന്നതെന്നും കാതൽ പറഞ്ഞുവെക്കുന്നുണ്ട്.

മമ്മൂട്ടിയുടെ മാത്യു ദേവസിയെന്ന കഥാപാത്രം അമാനുഷികനല്ല എന്ന് മാത്രമല്ല. നിസഹായനാനും പരാജിതനുമൊക്കെയാണ്. കഥാപാത്രത്തിനു താരപരിവേഷമില്ല. എന്നാൽ സിനിമയ്ക്കു പുറത്തുള്ള മമ്മൂട്ടിയുടെ താരപരിവേഷം സിനിമയ്ക്കു അനുഗുണമായി വന്നിട്ടുണ്ട്. മമ്മൂട്ടി ആ വേഷം ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്. ഒരു പുതുമുഖ നായകനാണ് കാതലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും കാതൽ ഇത്രയെറെ ചർച്ചചെയ്യപ്പെടില്ലാരുന്നു. വലിയ മാറ്റങ്ങളിലേക്കുള്ള ചെറിയ ചുവടുവെയ്പ്പായി കാതൽ മാറുന്നുണ്ട്. ഇവിടെ മമ്മൂട്ടിയുടെ സ്റ്റാർഡം പരോഷമായിട്ടാണ് പ്രവർത്തിച്ചതെന്നു മാത്രം.

സിനിമയാണ് തനിക്ക് എല്ലാം നൽകിയതെന്ന ബോധ്യം മമ്മൂട്ടിക്കുണ്ട്. പ്രശസ്തിയും പണവും പുരസ്കാരങ്ങളും പ്രേക്ഷകരെയും എല്ലാം. ഇനിയുള്ള വർഷങ്ങൾ സിനിമയ്ക്കായി സമർപ്പിച്ചു സ്വയം പരീക്ഷണ ശരീരമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനും തന്നിക്ക് എല്ലാ തന്ന സിനിമയെ കൂടുതൽ ധന്യമാക്കാനുമാണ് മമ്മൂട്ടിയുടെ തീരുമാനം. അത് വളരെ ബോധപൂർവ്വമായ തീരുമാനമാണ്. ഇന്ത്യയിലെ എഴുപത് പിന്നിടുന്ന ഒരു നായക താരത്തിനു അവകാശപ്പെടാൻ കഴിയാത്ത അസൂയവാഹമായ ചുവടുവെയ്പ്പാണ് അത്.

കണ്ണൂർ സ്വകാഡ് പോലെയൊരു ആക്‌ഷൻ ത്രില്ലർ സിനിമയെ 100 കോടി ക്ലബിലെത്തിക്കുന്നതിനൊപ്പം നൻപകൽ നേരത്ത് മയക്കം, കാതൽ പോലെയുള്ള സിനിമകളെ വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിക്കാനും മമ്മൂട്ടിയ്ക്കു കഴിഞ്ഞു. 2023-ൽ ഇരുനൂറിലധികം സിനിമകൾ റിലീസ് ചെയ്തിട്ടു വിരലിലെണ്ണാവുന്ന വിജയങ്ങൾ മാത്രമുണ്ടായ മലയാളത്തിലാണ് മമ്മൂട്ടിയുടെ ഈ മാജിക് എന്നു കൂടി ഓർമിക്കണം.

ഉദയകൃഷ്ണ-ബി. ഉണ്ണികൃഷ്ണൻ ടീമിന്റേതായി പുറത്തുവന്ന ക്രിസ്റ്റഫർ ബോക്സ്ഓഫിസിൽ അദ്ഭുതം സൃഷ്ടിക്കാതെ കടന്നുപോയി. 2023-ലെ മമ്മൂട്ടിയുടെ സിനിമക്കമ്പനി ഇങ്ങനെയാണ്.

പുതുവർഷത്തിൽ ഭ്രമയുഗം, ബസൂക്ക, ടർബോ എന്നീ മലയാള ചിത്രങ്ങളും തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗവുമാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ടർബോയിലെയും ഭ്രമയുഗത്തിലെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഭീഷ്മപർവത്തിന്റെ സൂപ്പർഹിറ്റ് വിജയത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദ് ഒന്നിക്കുന്ന ബിലാലും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാള സിനിമ പഴയ മലയാള സിനിമയുമല്ല, മമ്മൂട്ടി പഴയ മമ്മൂട്ടിയുമല്ല. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ 72 വയസ്സിന്റെ യൗവനമായിയെത്തുന്ന മമ്മൂട്ടി വിസ്മയങ്ങൾക്കായി കാത്തിരിക്കാം കാതോർക്കാം.