കെ.സുധാകരന്‍

തിരുവനന്തപുരം∙ ‍ ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഒന്നാംപ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂർ എംപിയും അടക്കമുള്ള പ്രധാന നേതാക്കളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

  ഡിജിപി ഓഫിസിലേക്കു നടന്ന കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയിൽ ലോക്സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും കെ. സുധാകരൻ പരാതി നൽകിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുള്‍പ്പെടെയുള്ള  എംപിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സുധാകരൻ പരാതി നൽകിയത്. 

  കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പൊലീസിന്റെ കണ്ണീർവാതക പ്രയോഗം നിമിത്തം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി.