എം.എം.മണി, പി.ശ്രീരാമകൃഷ്ണൻ
ഒറ്റപ്പാലം∙ നിയമസഭയെയും മുൻ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥന്റെ പെൻഷനിൽ സർക്കാരിന്റെ കടുംവെട്ട്. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പിഎ ആയി വിരമിച്ച വി.പി.മുഹമ്മദലിയുടെ പെൻഷനിൽ നിന്നു പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സർക്കാർ സ്ഥിരപ്പെടുത്തി. വിരമിക്കൽ ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല.
2018ൽ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണു മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത്. ഇതു സംബന്ധിച്ചു പട്ടാമ്പി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കോടതി 3000 രൂപ പിഴ ചുമത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സമൂഹമാധ്യമത്തിലെ പരാമർശം ഉചിതമല്ലെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു പെൻഷനിൽ നിന്ന് 500 രൂപ വീതം ഈടാക്കാൻ താൽക്കാലിക തീരുമാനമെടുത്തു.
ബോധപൂർവമായി സംഭവിച്ച തെറ്റല്ലെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണമെന്നും മുഹമ്മദലി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, താൽക്കാലിക തീരുമാനം അന്തിമ ഉത്തരവായി ഇപ്പോൾ പുറത്തു വിടുകയായിരുന്നു. സർവീസിലിരിക്കെ സംഭവിച്ച വീഴ്ചകൾക്കു പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാറുണ്ടെങ്കിലും പെൻഷൻ തുകയിൽ ആജീവനാന്തം കുറവു വരുത്തുന്ന സംഭവങ്ങൾ അപൂർവമാണെന്നു സർവീസ് വിദഗ്ധർ പറയുന്നു.
നടപടിക്കു കാരണം മണിക്കും മുൻ സ്പീക്കർക്കും എതിരായ പോസ്റ്റുകൾ
മുൻ മന്ത്രി എം.എം.മണി പണ്ടു കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടത്തിയ ‘വൺ ടു ത്രീ’ പ്രസംഗത്തെക്കുറിച്ചു സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണു മുഹമ്മദലിക്കെതിരായ ഒന്നാമത്തെ ആരോപണം. സ്പീക്കറായിരുന്ന സമയത്തു പി.ശ്രീരാമകൃഷ്ണൻ വിലകൂടിയ കണ്ണട വാങ്ങിയെന്ന വിവാദത്തിൽ, യുഡിഎഫ് മന്ത്രിമാരുടെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ചിലർ ന്യായീകരിച്ചപ്പോൾ അതിനെതിരെയുള്ള പോസ്റ്റാണ് അടുത്ത കുറ്റം. ഇരു പോസ്റ്റകളും അദ്ദേഹം പിന്നീടു നീക്കം ചെയ്തിരുന്നു. ഇടതുപക്ഷ അനുകൂല കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്നു മുഹമ്മദലി.
