ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവർത്തിച്ചുള്ള സൈനികാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവ പദ്ധതികൾ അതീവ പ്രതിരോധശേഷിയോടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് തവണ സൈനിക നടപടികൾ ഉണ്ടായിട്ടും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നും അവർക്ക് ഇപ്പോഴും ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഗവേഷണ പരീക്ഷണശാലകളും യുറേനിയം സന്പുഷ്ടീകരണ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർക്കപ്പെട്ടുവെങ്കിലും ഇറാന്റെ ആണവ പദ്ധതിയുടെ കാതലായ ഭാഗങ്ങൾ ഇപ്പോഴും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. കനത്ത വ്യോമാക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള അതീവ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന സെൻട്രിഫ്യൂജുകൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. എത്ര വലിയ സൈനിക നീക്കമുണ്ടായാലും ആണവ പദ്ധതിയുടെ സാങ്കേതിക അടിത്തറ നിലനിർത്താൻ ഇത്തരം പ്രതിരോധ സംവിധാനങ്ങൾ ഇറാനെ സഹായിക്കുന്നു. ഇറാന്റെ ആണവ അഭിലാഷങ്ങളാണ് ഇസ്ലാമാബാദിലെ 21 മണിക്കൂർ നീണ്ട അടിയന്തര ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചൂണ്ടിക്കാട്ടി. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും അതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യകൾ തേടില്ലെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഉറച്ച വാഗ്ദാനം ഉണ്ടാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചർച്ചകളെ സങ്കീർണ്ണമായ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഏകദേശം ആയിരം പൗണ്ടോളം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നത് ലോകരാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഇതിന്റെ പകുതിയോളം ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലെ അതീവ രഹസ്യമായ ഭൂഗർഭ തുരങ്കങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വസ്തുക്കൾ വിട്ടുകൊടുക്കാൻ ഇറാൻ എളുപ്പത്തിൽ തയ്യാറായേക്കില്ലെന്നും ഈ യുറേനിയം ശേഖരം കണ്ടുകെട്ടുന്നതിനുള്ള സൈനിക നീക്കം അതിസങ്കീർണ്ണവും അപകടകരവുമാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. 2025-ൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഫോർദോ, നതാൻസ് തുടങ്ങിയ കേന്ദ്രങ്ങളിൽ വൻതോതിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനുപുറമെ, ആണവ ശാസ്ത്രജ്ഞരെയും പ്രധാന ലാബുകളെയും ലക്ഷ്യമിട്ട് ഇസ്രയേലും നിരവധി നീക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം ആക്രമണങ്ങൾക്കൊന്നും ഇറാന്റെ ആണവ പദ്ധതിയെ  പൂർണ്ണമായും നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ ആവർത്തിച്ചു വാദിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വീര്യം കുറയ്ക്കാൻ അവർ തയ്യാറാണെന്ന് സൂചിപ്പിച്ചെങ്കിലും അമേരിക്ക ഇതിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.