ടെഹ്റാൻ:ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഇറാനെ തകർക്കുമെന്ന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് എത്തിയതോടെ ലോകം മുഴുവൻ ആശങ്കയിലായിരുന്നു. ലോകം മുഴുവൻ മുൾമുനയിലായ മണിക്കൂറുകൾ. 8 മണിക്ക് പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞ ട്രംപ്, മണിക്കൂറുകൾക്ക് മുൻപ് വീണ്ടും എത്തി ‘ഇന്ന് രാത്രിയോടെ ഇറാന്റെ’ അവസാനം എന്ന് വ്യക്തമാക്കിയതോടെ കൊടുമ്പിരി കൊള്ളുന്ന മറ്റൊരു യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നതെന്നായി ചർച്ചകൾ. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ടാണ് ട്രംപ് വെടിനിർത്തൽ എന്ന് പ്രഖ്യാപിച്ചത്.
യുഎസ് സമയം വൈകിട്ട് 6.32നാണ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തൽ എന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇത് സ്ഥിരീകരിച്ച് ഇറാനും രംഗത്തെത്തി. ഇറാന്റെ 10 ആവശ്യങ്ങൾ തുടർ ചർച്ചയ്ക്ക് ഗുണപ്രദമാണെന്ന് കണ്ടതിനു പിന്നാലെയാണ് വെടിനിർത്തൽ തീരുമാനമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്താണ് ഇറാൻ യുഎസിന് നൽകിയ ആ ആവശ്യങ്ങൾ?
ഇറാന്റെ 10 ഇന ആവശ്യങ്ങൾ
1. യുദ്ധം പൂർണമായും അവസാനിപ്പിക്കുക. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുഎസ് ഉറപ്പ് നൽകുക 2. ഇറാഖ്, ലബനൻ, യെമൻ തുടങ്ങി എല്ലായിടങ്ങളിലെയും യുദ്ധം പൂർണമായി അവസാനിപ്പിക്കുക. 3. ഹോർമുസ് കടലിടുക്ക് തുറക്കുക. കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ തുടരും. കടലിടുക്കിലെ നാവികരുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഉറപ്പുനൽകുന്ന പ്രോട്ടോക്കോളും വ്യവസ്ഥകളും സ്ഥാപിക്കുക. 4. യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. 5. യുഎസ് കൈവശം വെച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകളും മരവിപ്പിച്ച സ്വത്തുക്കളും മോചിപ്പിക്കുക. 6. ആണവോർജം വർധിപ്പിക്കാനുള്ള ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കണം 7. ഇറാനും ഇറാനുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ രാജ്യങ്ങൾക്കും പൗരന്മാർക്കും യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക 8. യുഎസ് സൈനികരെ പിൻവലിക്കുക 9. ഐക്യരാഷ്ട്ര സഭയിൽ ഇറാനെതിരായുള്ള എല്ലാ പ്രമേയങ്ങളും റദ്ദാക്കുക. 10. ഇറാനെതിരായ രാജ്യാന്തര ആണവോർജ ഏജൻസി ബോർഡ് ഓഫ് ഗവേണേഴ്സിന്റെ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക. ∙ മധ്യസ്ഥരായി പാക്കിസ്ഥാൻ, ചർച്ചയിൽ സമാധാനം പുലരുമോ?
യുഎസ്–ഇറാൻ പ്രശ്നത്തിന് താൽക്കാലിക ശമനം വന്നതിനു പിന്നിൽ പാക്കിസ്ഥാന്റെ ഇടപെടലാണ്. ഇരുരാജ്യങ്ങളും ഇത് വ്യക്തമാക്കുകയും ചെയ്തു. മധ്യസ്ഥത ചർച്ചകൾക്കും വഴിയൊരുക്കിയത് പാക്കിസ്ഥാനാണ്.
‘‘ഏപ്രിൽ 10 വെള്ളിയാഴ്ച ടെഹ്‌റാനിൽ നിന്നും വാഷിങ്ടണിൽ നിന്നുമുള്ള പ്രതിനിധികളെ ഇസ്‍ലാമാബാദിലേക്ക് ക്ഷണിച്ചു. എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു കരാറിനായി കൂടുതൽ ചർച്ചകൾ നടത്താനാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളെയും ക്ഷണിച്ചത്. വളരെ വിനയത്തോടെ, ഇറാനും യുഎസും അവരുടെ സഖ്യകക്ഷികളും വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നു. വിവേകപൂർണമായ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു’’– ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ പറ്റി പറഞ്ഞ് പാക്ക് പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെയായിരുന്നു. 10 ആവശ്യങ്ങളുണ്ടെങ്കിലും അതിൽ എത്രത്തോളം അനുകൂലമായ തീരുമാനം യുഎസ് എടുക്കും എന്നതിൽ വ്യക്തതയില്ല. വെള്ളിയാഴ്ച ഇസ്‍ലാമാബാദിൽ നടക്കുന്ന യുഎസ്–ഇറാൻ ചർച്ചകളാണ് സമാധാനമാണോ അതോ വീണ്ടും യുദ്ധമോ എന്ന ചോദ്യത്തിന് മറുപടി നൽകുക. ഈ ചർച്ചയാണ് ഇനി എല്ലാത്തിനും ഉത്തരം നൽകുക. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാലേ യുദ്ധം നിർത്തു എന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അതാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ വാക്കുകളിലും പ്രകടമാകുന്നത്. വെടിനിർത്തലിന് സൈനികർക്ക് നിർദേശം നൽകിയ അദ്ദേഹം പക്ഷേ, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നാണ് വ്യക്തമാക്കിയത്.
