ചിലർ ആപ്പിന്റെ വേഗതയെയും പുതിയ ഇന്റർഫേസിനെയും പ്രശംസിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഡിജിറ്റൽ സേവനങ്ങൾ ഏകീകരിക്കാനുള്ള നീക്കം മികച്ചതാണെങ്കിലും പ്രായോഗിക തലത്തിൽ ഇത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂഡൽഹി: റെയിൽവേ സേവനങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ‘റെയിൽ വൺ’ (RailOne) ആപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഴയ ഐആർസിടിസി (IRCTC), ബിടിഎസ് (BTS) ആപ്പുകളെ സംയോജിപ്പിച്ച് നിർമ്മിച്ച ഈ പുതിയ സംവിധാനത്തിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ലെന്നാണ് ഭൂരിഭാഗം യാത്രക്കാരുടെയും പരാതി. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവെച്ചത്.

പഴയ ആപ്പുകളിലെ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാൻ കഴിയുന്നില്ല. സൈൻ-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങളാണ് ലഭിക്കുന്നത് എന്നതാണ് പ്രധാന പ്രശ്നം. തൽക്കാൽ സമയത്ത് സെർവർ ഡൗൺ ആകുന്നത് പതിവാകുന്നു. പഴയ ആപ്പിനേക്കാൾ വേഗത കുറവാണെന്നും ടിക്കറ്റ് ബുക്കിങ് തടസ്സപ്പെടുന്നുവെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ലോവർ ബർത്ത് കൺഫേം ആയ ടിക്കറ്റുകൾ ചാർട്ട് തയ്യാറാക്കുമ്പോൾ അപ്പർ ബർത്തായി മാറുന്ന വിചിത്രമായ സാങ്കേതിക പിഴവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആപ്പിലെ വാലറ്റിൽ നിക്ഷേപിച്ച പണം അപ്രത്യക്ഷമായതായും ടിക്കറ്റ് പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. റിട്ടയറിങ് റൂം ബുക്കിങ് സൗകര്യം ആപ്പിൽ ലഭ്യമല്ല. ഐആർസിടിസിയിലെ കാര്യക്ഷമമായ പരാതിപരിഹാര സംവിധാനം റെയിൽ വണ്ണിൽ എത്തിയപ്പോൾ താറുമാറായതായും യാത്രക്കാർ പറയുന്നു.

എന്താണ് റെയിൽ വൺ?

ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സൽ ബുക്കിങ്, പിഎൻആർ എൻക്വയറി, റെയിൽ മദാദ് വഴിയുള്ള സഹായം, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ എന്നിവയെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

ചിലർ ആപ്പിന്റെ വേഗതയെയും പുതിയ ഇന്റർഫേസിനെയും പ്രശംസിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഡിജിറ്റൽ സേവനങ്ങൾ ഏകീകരിക്കാനുള്ള നീക്കം മികച്ചതാണെങ്കിലും പ്രായോഗിക തലത്തിൽ ഇത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.