ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് കോട്ടമൈതാനത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

പാലക്കാട് : തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യുഡിഎഫിന് ആവേശമേകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു പാലക്കാട്ടെത്തും. വൈകിട്ട് 3ന് കോട്ടമൈതാനത്ത് ആരംഭിക്കുന്ന യുഡിഎഫ് തിര‍ഞ്ഞെടുപ്പു സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാലോടെ രാഹുൽഗാന്ധി വേദിയിലെത്തും. ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന അദ്ദേഹം അവിടെ നിന്നു കാർ മാർഗം കോട്ടമൈതാനത്ത് എത്തും. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന ശേഷം രാഹുൽഗാന്ധി ഹെലികോപ്റ്ററിൽ മടങ്ങുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ എന്നിവർ അറിയിച്ചു. ഇന്നു വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം രാഹുൽഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 4 മുതൽ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ∙ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം. ഈ റൂട്ടിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ കണ്ണനൂരിൽ നിന്നു തിരിഞ്ഞു തിരുനെല്ലായി തങ്കം ജംക്‌ഷൻ, യാക്കര–തോട്ടിങ്കൽ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം. ∙ കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി, തമിഴ്നാട് ബസുകൾ കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി മടങ്ങണം. ∙ കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകളും ഇതര വാഹനങ്ങളും കാടാങ്കോട്ടു നിന്ന് ദേശീയപാത ചന്ദ്രനഗർ–കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം. ∙ തേങ്കുറുശ്ശി, നെന്മാറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജംക്‌ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം. ∙ പൂടൂർ കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തു നിന്നുള്ള എല്ലാ ബസുകളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡിലെത്തി ഇതേ വഴി തന്നെ മടങ്ങണം. ∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട്ടു നിന്ന് ബൈപാസ് വഴി കൽമണ്ഡപം ചന്ദ്രനഗർ വഴി കാഴ്ചപ്പറമ്പിലെത്തി പുഴയ്ക്കൽ, യാക്കര, ഡിപിഒ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി മടങ്ങണം. ∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ഒലവക്കോട്, ശേഖരീപുരം, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലെത്തി മടങ്ങണം. ∙ യാത്രക്കാർ ഇതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളിലെ നഗരത്തിലേക്കു പ്രവേശിക്കാവൂ എന്നും പൊലീസ് അറിയിച്ചു.