തിരുവനന്തപുരം: ആര്യങ്കോട് വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. 23 വയസ്സായിരുന്നു ഷമീനയ്ക്ക്. ഞായറാഴ്ച രാവിലെ സംഭവം നടന്നത്. വീട്ടിലെത്തിയ ഭർത്താവ് അൽത്താഫ് കിടപ്പുമുറിയിൽ ഷമീന രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്.തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി തുണി എടുക്കുവാൻ കുനിഞ്ഞപ്പോഴാണ് കട്ടിനടിയിൽ ഒരു കുട്ടിയെ കണ്ടത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി കിടന്നത്. തുടർന്ന് ഉടനെ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രണ്ടുവർഷം മുമ്പാണ് അൽത്താഫും ഷമീനയും വിവാഹിതരായത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. എന്നാൽ അതിനുശേഷം ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞില്ല എന്നാണ് പറയുന്നത്. അതേസമയം നവജാതശിശുവിന്റെ മരണത്തിൽ ദുരൂഹതയെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. യുവതി എസ് ഐ ടി ആശുപത്രിയിൽ ചികിത്സയിലാണ്.
