അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ജി. സുധാകരൻ്റെ പേര് പറയാതെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്.
മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഒരു അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ഏറ്റവും പ്രകടമായ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണെന്നും ഇതിലൂടെ എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന ആത്മവിശ്വാസവും പിണറായി വിജയൻ പങ്കുവെച്ചു. കോൺഗ്രസും ബിജെപിയും ഈ അവസരവാദിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തി എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് പരീക്ഷിക്കുന്നത്. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ചരിത്രമുള്ള മണ്ണാണിതെന്നും വഞ്ചന കാണിച്ചവരെ ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടും നാട്ടുകാരും ശരിയായ ദിശയിൽ നിലകൊള്ളുമെന്നും ഇത്തരം രാഷ്ട്രീയ വ്യതിയാനങ്ങൾക്കൊപ്പം അമ്പലപ്പുഴ നിലകൊള്ളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിമർശനം ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായിരുന്നു.
