ദുബായ്: ദുബായ് തുറമുഖത്ത് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈറ്റ് ഉടമസ്ഥതയിലുള്ള അല്‍ സല്‍മി എണ്ണ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന് നേരെ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ ആണ് അറിയിച്ചത്. തീപിടിത്തം ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ദുബായ് തുറമുഖത്ത് നങ്കൂരമിടുന്നതിനിടെയാണ് കുവൈറ്റിന്റെ ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ആക്രമണത്തിനിരയായതെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള എണ്ണക്കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുക്കളുടെ ഡ്രോണ്‍ ആക്രമങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പ്രതിരോധം മറുപടി നല്‍കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

യുദ്ധം അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് എമിറേറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ ജോര്‍ദാനും കഴിഞ്ഞ ദിവസം നേരിട്ട് കൂടിക്കാഴ്ച നടത്തി. വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങളും അത് തടയാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായി.

ഇറാന്റെ നയതന്ത്രജ്ഞര്‍ സൗദി അറേബ്യയോട് യുഎസ് സൈന്യത്തെ മേഖലയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മേഖലയിലെ ആക്രമണങ്ങളെല്ലാം ശത്രുക്കളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇറാന്‍ പറയുന്നു. ഇറാന്‍ സൗദി അറേബ്യയെ ബഹുമാനിക്കുകയും ഒരു സഹോദര രാജ്യമായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ അറബികളെയോ ഇറാനികളെയോ ബഹുമാനിക്കാത്ത, ഒരു സുരക്ഷയും നല്‍കാന്‍ കഴിയാത്ത ശത്രുക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ഞങ്ങളുടെ ആക്രമണങ്ങള്‍, യുഎസ് സേനയെ പുറത്താക്കേണ്ട സമയമായി, എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.