ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡ് വൈറസിന്റെ പുതിയ വകഭേദം സിക്കഡ (cicada) അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. 75 ലധികം ജനിതകം മാറ്റങ്ങൾ സംഭവിച്ച ഈ വകഭേദം മറ്റു കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് സവിശേഷ സ്വഭാവം ഉള്ളതാണ്. നിലവിൽ അമേരിക്കയിലെ 25 ഓളം സംസ്ഥാനങ്ങളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഷഡ്പദങ്ങളെ പോലെ വർഷങ്ങളോളം മണ്ണിനടിയിൽ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്നതു പോലെയാണ് ഈ വൈറസിന്റെ പ്രവർത്തനം. അതായത് വൈറസ് മനുഷ്യ ശരീരത്തിൽ എത്തിയാലും ഏകദേശം രണ്ട് വർഷം വരെ ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശരീരത്തിൽ ഒളിച്ചിരിക്കും. 2022 കണ്ടെത്തിയ ബി എ 3 എന്ന ഒമിക്രോൺ വകഭേദത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാമ്പിളുകളിൽ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്.

ലക്ഷണങ്ങൾ

കഠിനമായ തൊണ്ട വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. പനി, വിയർക്കൽ, പേശി വേദന, മൂക്കൊലിപ്പ്, ചുമ, തലവേദന, എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ചിലരിൽ രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. നിലവിൽ ഈ വകഭേദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ ഉണ്ടാക്കുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ അതിവേഗ വ്യാപനം ആശങ്കയുണ്ടാക്കുന്നു.

വാക്സിനുകൾ പ്രതിരോധിക്കുമോ

വൈറസിന് സംഭവിച്ചിട്ടുള്ള ആവർത്തിച്ചുള്ള ജനിതകം മാറ്റങ്ങൾ കാരണം മുൻപ് നൽകിയ വാക്സിനുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വാക്സിൻ പ്രതിരോധത്തെ ഒരു പരിധിവരെ മറികടക്കാൻ ഈ വകഭേദത്തിന് സാധിച്ചേക്കും എന്നാണ് നിഗമനം. പ്രതിരോധശേഷി കുറഞ്ഞ മനുഷ്യരിലോ മൃഗങ്ങളിലോ വർഷങ്ങളോളം കഴിഞ്ഞ പരിണമിച്ചതാകാം ഈ വൈറസ് എന്ന് കരുതപ്പെടുന്നു. എന്നാൽ രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾ ഇപ്പോഴും സഹായിക്കുന്നുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വസനത്തിലൂടെയും ശ്രവങ്ങളിലൂടെയും ഈ വകഭേദം പകരുന്നു അതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.