തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. കഴിഞ്ഞദിവസം കോടതി ഇദ്ദേഹത്തിന്റെ ജാമ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. തിരുവനന്തപുരത്തുള്ള റേഞ്ച് ഓഫീസർ എത്തിയാൽ തുടർ നടപടികളിലേക്ക് കടക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.15-ഓടെ ജാമ്യക്കാരുമായാണ് ശശി ഇവിടെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കസേര നൽകിയിട്ടും ശശി അതിൽ ഇരിക്കാൻ തയ്യാറായില്ല. ‘ഞാൻ പ്രതിയാണ്, താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട.’ എന്നായിരുന്നു ശശിയുടെ നിലപാട്. സ്വയം പ്രതിയാണെന്ന് സമ്മതിച്ച്, റേഞ്ച് ഓഫീസറുടെ മുറിയിൽ തറയിലാണ് ശശി ഇപ്പോൾ ഇരിക്കുന്നത്. ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണ്. റേഞ്ച് ഓഫീസർ എത്തിയശേഷം, വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ഇക്കഴിഞ്ഞ ഫെബ്രുവരി 28-ാം തീയതിയാണ് വെള്ളനാട് പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്ത് കണ്ട മുള്ളൻപന്നിയെ ശശി തല്ലിക്കൊന്നത്. വനംവകുപ്പിന്റെ നമ്പർ ഇല്ലാത്തതിനാൽ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചത്. ഇതിന് വനംവകുപ്പൊന്നും വേണ്ട താൻ തന്നെ കൈകാര്യം ചെയ്‌തോളാം എന്ന് പറഞ്ഞാണ് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. സംഭവത്തിന് പിന്നാലെ നാട്ടിൽനിന്നും മുങ്ങിയ ശശി പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് അവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനപാലകർ വരുന്നതിന് തൊട്ടുമുമ്പ് സ്ഥലംവിടുന്നതായിരുന്നു ശശിയുടെ രീതി. ഒടുവിൽ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ശശി ഇന്ന് വനംവകുപ്പിന് മുന്നിൽ കീഴടങ്ങിയത്.