ഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇന്ത്യൻ രൂപയെ റെക്കോർഡ് തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93.89 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. കഴിഞ്ഞ ആഴ്ച 93 രൂപ കടന്ന വിനിമയ നിരക്ക് ഇപ്പോൾ 94 രൂപയോട് അടുക്കുകയാണ്.

മധ്യേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയാണ്.

എണ്ണ വാങ്ങുന്നതിനായി കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്രൂഡ് ഓയിൽ വില ഇനിയും വർദ്ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ല് ഉയർത്തുമെന്നും ഇത് രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും എൽകെപി സെക്യൂരിറ്റീസിലെ അനലിസ്റ്റ് ജതീൻ ത്രിവേദി നിരീക്ഷിച്ചു.

രൂപയെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകം ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങലാണ്. കഴിഞ്ഞ ആഴ്ചകളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചു. അമേരിക്കൻ ബോണ്ട് യീൽഡുകൾ 4.4 ശതമാനത്തിന് മുകളിൽ തുടരുന്നതും ആഗോള അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡോളറിലേക്ക് ആകർഷിക്കുന്നു. നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് പണം ഡോളറിലേക്ക് മാറ്റുന്നത് രൂപയുടെ മൂല്യം വീണ്ടും കുറയാൻ കാരണമാകുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചിലവ് വർദ്ധിപ്പിക്കും. ഇന്ധനം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും. ഇത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കാനും സാധാരണക്കാരുടെ നിത്യജീവിത ചിലവുകൾ ഉയരാനും കാരണമാകും. യുദ്ധം തുടങ്ങിയതിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏകദേശം 3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിപണിയിൽ ഡോളർ വിപണനം നടത്തി ഇടപെടുന്നുണ്ട്. എങ്കിലും രൂപയുടെ മൂല്യത്തിന് ഒരു നിശ്ചിത പരിധി നിശ്ചയിച്ച് പ്രതിരോധിക്കാൻ ആർബിഐ തയ്യാറായിട്ടില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കുക എന്നതിനാണ് മുൻഗണന. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 94 മുതൽ 95 വരെ എത്താൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.