പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിന് നിലവിൽ 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരമുണ്ടെന്നും 41 രാജ്യങ്ങളിൽ നിന്നായി വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖല ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ലോകസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിനായി ക്രൂഡ് ഓയിൽ സംഭരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 53 ലക്ഷം മെട്രിക് ടണ്ണിന് പുറമെ, 65 ലക്ഷം മെട്രിക് ടണ്ണിന്റെ അധിക സംഭരണശേഷി കൂടി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ഊർജ്ജ ഇറക്കുമതിക്കായി മുൻപ് 27 രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് അത് 41 രാജ്യങ്ങളായി വർദ്ധിപ്പിച്ചു. സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതിലൂടെ ആഗോള പ്രതിസന്ധികൾ ഇന്ത്യയെ ബാധിക്കാത്ത സാഹചര്യം ഒരുക്കാൻ സാധിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാമെങ്കിലും ഇന്ത്യ ഇത് നേരിടാൻ സജ്ജമാണെന്ന് മോദി പറഞ്ഞു. ക്രൂഡ് ഓയിൽ, ഗ്യാസ്, വളം തുടങ്ങിയവയുടെ വലിയൊരു ഭാഗം ഈ പാതയിലൂടെയാണ് വരുന്നത്. ഈ വഴിയിൽ തടസ്സങ്ങളുണ്ടായാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ട്. എണ്ണ ശുദ്ധീകരണ ശേഷി വർദ്ധിപ്പിച്ചതായും വിതരണ ശൃംഖല മെച്ചപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാൻ ആഗോള പങ്കാളികളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗാർഹിക ആവശ്യങ്ങൾക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. നിലവിൽ 60 ശതമാനം എൽപിജിയും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതേസമയം എണ്ണവില ബാരലിന് 100 ഡോളർ കവിഞ്ഞു. 75 ഡോളറിൽ നിന്ന് കുത്തനെ ഉയർന്നു. വില 200 ഡോളർ വരെ ഉയരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
