ലോക്സഭയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് കേരളത്തിന് അനുവദിച്ച 311.95 കോടി രൂപയുടെ കേന്ദ്രസഹായം സംസ്ഥാനം ഇതുവരെ അപേക്ഷിക്കാത്തതിനാൽ നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ധനസഹായത്തിന് അംഗീകാരം ലഭിച്ചിട്ടും സംസ്ഥാനം അപേക്ഷ സമർപ്പിക്കാത്തതിനാലാണ് തുക ലഭിക്കാത്തതിന് കാരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശികയെയും ഗ്രാന്റുകളെയും കുറിച്ചുള്ള ചോദ്യോത്തര വേളയിലെ ഉപചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കേന്ദ്ര ഗ്രാന്റുകൾക്ക് അനുമതി നൽകുന്നതും

അടുത്ത ഘട്ടം ഫണ്ടുകൾ അനുവദിക്കുന്നതിനായി സംസ്ഥാനങ്ങൾ വിനിയോഗ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടെന്നും തുക അനുവദിച്ചിട്ടും കേരള സർക്കാർ അത് കൈപ്പറ്റാത്ത പ്രത്യേക സാഹചര്യം ഉണ്ടായതായും അവർ വ്യക്തമാക്കി.

ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 311.95 കോടി രൂപയായിരുന്നു കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പദ്ധതിക്കായി 72 കോടി രൂപയും വനപാലനവുമായി ബന്ധപ്പെട്ട കാട്ടുതീ നിവരാണ പദ്ധതികൾക്കായി 17.73 കോടി രൂപയുമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിയന്ത്രണ പരിപാടിയുടെ രണ്ടാം ഘട്ടത്തിനായി അനുവദിച്ച 222.22 കോടി രൂപയും ഇതിലുൾപ്പെടുന്നു.

അംഗീകാരം നൽകിയ 311.95 കോടി രൂപയിൽ, ഇതുവരെ സംസ്ഥാനത്തിന് നൽകിയ തുക പൂജ്യമാണ്. സംസ്ഥാനം അതിനായി അപേക്ഷിക്കുകയും ആവശ്യപ്പെടുകയും രേഖകൾ സമർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ ആ തുക അനുവദിക്കാൻ സാധിക്കൂ. അതിനാൽ അനുമതി നൽകുന്നത് ഒരു കാര്യവും, അപേക്ഷിച്ച് വാങ്ങുന്നത് മറ്റൊരു കാര്യവുമാണ്,” മന്ത്രി പറഞ്ഞു.

വയനാട് ദുരന്ത നിവാരണത്തിനായി നൽകുന്ന സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. കേരളത്തിൽ അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക സഹായങ്ങളുടെ കാര്യത്തിൽ അവഗണിക്കുകയാണെന്ന രൂക്ഷമായ വിമർശനം സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തുടനീളവും ഡൽഹിയിലും ഇതിനെതിരെ സർക്കാർ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ സഹായത്തിനായി സംസ്ഥാന സർക്കാർ അപേക്ഷ നൽകിയില്ലെന്ന പ്രസ്താവന കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചേക്കും.