ഡൽഹി: ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലയിലെ വർധനവ് മൂലം വിമാന കമ്പനികൾ ഏപ്രിൽ 1 മുതൽ പുതിയ ചെലവ് ചുരുക്കൽ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു മുന്നറിയിപ്പ് നൽകി. “എടിഎഫ് വിലകൾ എല്ലാ മാസവും ഒന്നാം തീയതിയാണ് പുതുക്കുന്നത്. അതിനാൽ, ഏപ്രിൽ 1 മുതൽ അതിൻ്റെ ആഘാതം ദൃശ്യമായേക്കാം”, എന്ന് നായിഡു പറഞ്ഞു. വിമാന കമ്പനികളുമായി ചർച്ചകൾ ഇതിനോടകം തന്നെ നടന്നുവരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിമാനത്തിൽ ഇന്ധനമായി ഉപയോഗിക്കുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നമാണ് എടിഎഫ്. സാധാരണയായി ഒരു എയർലൈനിൻ്റെ പ്രവർത്തന ചെലവിൻ്റെ 35 മുതൽ 45 ശതമാനം വരെ ഇതിനായാണ് ചെലവാക്കുന്നത്. പശ്ചിമേഷ്യ പോലുള്ള എണ്ണ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ ഭൗമ-രാഷ്ട്രീയ അസ്ഥിരത മൂലമുണ്ടാകുന്ന ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഏതൊരു കുതിച്ചുചാട്ടവും, എടിഎഫ് നിരക്കുകൾ നേരിട്ട് ഉയർത്തും. ഇത് എയർലൈൻ മേഖലയിലെ ധനവിനിമയത്തിലും ടിക്കറ്റ് നിരക്കുകളിലും കാര്യമായ സമ്മർദ്ദം ചെലുത്താറുണ്ട്.
വിമാനക്കമ്പനികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് അംഗീകരിച്ചു കൊണ്ട്, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സർക്കാർ വിമാനക്കമ്പനികളുമായും ഒന്നിലധികം മന്ത്രാലയങ്ങളുമായും സജീവമായ കൂടിയാലോചനകൾ നടത്തിവരികയാണെന്ന് രാം മോഹൻ നായിഡു പറഞ്ഞു. “ഞങ്ങൾ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുരക്ഷിതമായ വിമാന സർവീസുകൾ, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നമുക്ക് വേണമെന്ന് ഉറപ്പാക്കുകയാണ് പ്രധാന കാര്യം വ്യോമയാനത്തിന് മാത്രമല്ല ഈ പ്രശ്നം. ഇത് ഒരു നിരവധി വകുപ്പുകളുടെ പ്രവർത്തനമാണ്. സിവിൽ ഏവിയേഷൻ, വിദേശകാര്യം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ എല്ലാ മന്ത്രാലയങ്ങളും ഒരുമിച്ചിരുന്ന് വിഷയം പരിഹരിക്കേണ്ടതുണ്ട്,” കേന്ദ്രമന്ത്രി പറഞ്ഞു.
