സിബിഎസ്ഇ ബോർഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്
അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്. മാർച്ച് അഞ്ചിന് ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
അറബിയിലായിരുന്നു സന്ദേശം വന്നത്. ‘നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ’ എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. രാവിലെ 8:00 മണിക്ക് സന്ദേശം കണ്ടയുടനെ അധ്യാപകൻ ഉടൻ തന്നെ സ്കൂൾ പ്രിൻസിപ്പൽ ജിതേന്ദ്രകുമാർ ദാഡോക്കിനെയും പൊലീസിലും വിവരം അറിയിച്ചു. ബോംബ് ഭഷണിയെ തുടർന്ന് സ്കൂളിലും സമീപ പ്രദേശങ്ങളിലും വൻ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി. ബോബ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. അതിനാൽ പരീക്ഷകൾ ഷെഡ്യൂൾ ചെയ്തതുപോലെ തന്നെ നടന്നു.
പീന്നട് സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിതിരിവുണ്ടായത്. പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പത്താം ക്ലാസ് വിദ്യാർത്ഥി നടത്തിയതാണ് വ്യാജ ബോബ് ഭീഷണിയെന്ന് സൈബർ പൊലീസ് കണ്ടെത്തി. പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാനാണ് വിദ്യാർത്ഥി വെർച്വൽ നമ്പർ ഉപയോഗിച്ച് ഭീഷണി സന്ദേശം അയയ്ച്ചത്. ബോംബ് ഭീഷണിയിലൂടെ താത്കാലികമായി സ്കൂൾ അടച്ച് പൂട്ടിമെന്നും പരീക്ഷ റദ്ദാക്കുമെന്നും വിദ്യാർത്ഥി പ്രതീക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ബോംബ് ഭീഷണി വെറും തട്ടിപ്പ് മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
