മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഇന്ത്യൻ ടീമിൽനിന്നു പുറത്തിരുത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ച സമയത്തെ വിവരങ്ങൾ വെളിപ്പെടുത്തി മുൻ സിലക്ടർ സന്ദീപ് പാട്ടീൽ. ടീമിൽനിന്ന് പുറത്താകുന്ന കാര്യം അറിഞ്ഞപ്പോൾ സച്ചിൻ വലിയ ഞെട്ടലിലായിരുന്നെന്ന് സന്ദീപ് പാട്ടീൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് സച്ചിൻ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.

എന്നാൽ ഇതിനും മുൻപു തന്നെ സച്ചിനെ ടീമിൽനിന്നു പുറത്തിരുത്താൻ ബിസിസിഐ ആലോചിച്ചിരുന്നതായാണു പുറത്തുവരുന്ന വിവരം. 2012 സമയത്ത് ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു പാട്ടീൽ. ‘‘എന്താണു നിങ്ങളുടെ പ്ലാൻ? കമ്മിറ്റി നിങ്ങൾക്കു പകരക്കാരനെ തേടുകയാണ് എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സച്ചിൻ ഞെട്ടിപ്പോയി. ഞാൻ കാര്യമായിട്ടാണോ പറയുന്നതെന്നു ചോദിച്ചു. ഞാന്‍ അതെയെന്ന മറുപടി നൽകി.’’-പാട്ടീൽ വ്യക്തമാക്കി. ‘‘സിലക്ടർമാർക്ക് ഒരു താരത്തെ പുറത്താക്കാം. പക്ഷേ ഒരു താരത്തോട് കരിയർ അവസാനിപ്പിക്കണമെന്ന് പറയാൻ സാധിക്കില്ല. സച്ചിന് തുടരാനാണു താൽപര്യമെന്നു പറഞ്ഞു. ഞങ്ങൾ അതു ശരിവച്ചു.’’- പാട്ടീൽ പ്രതികരിച്ചു.

ഒരുപാടു താരങ്ങളെ ഇന്ത്യൻ ടീമിലേക്കു കൊണ്ടുവന്നിട്ടും, സച്ചിന്റെ വിരമിക്കലിന്റെ പേരിലാണ് തന്റെ പ്രവർത്തന കാലം അറിയപ്പെടുന്നതെന്നും പാട്ടീൽ പറഞ്ഞു. ‘‘ആളുകൾക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് എനിക്കു മനസ്സിലാകും. അതു സച്ചിനായതുകൊണ്ടാണ് ഇങ്ങനെ. പക്ഷേ ഷമി, ബുമ്ര, അശ്വിൻ, ജഡേജ, രഹാനെ ഇവരെല്ലാം വന്നത് ഈ കാലത്താണ്. അതിനെക്കുറിച്ചൊന്നും പറയാൻ ആരും ഇല്ല. ഞങ്ങൾ സച്ചിനെ പുറത്താക്കിയതു മാത്രമാണ് അവർ ഓർക്കുന്നത്.’’- സന്ദീപ് പാട്ടീൽ പറഞ്ഞു.