ആക്രമണം നടക്കുമ്പോൾ 23 തായ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബാങ്കോക്ക്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് ചരക്ക് കപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.
യുഎഇ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് പതാകയുള്ള ചരക്ക് കപ്പലിന് നേരെയാണ് അതിരൂക്ഷമായ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. 178 മീറ്റർ നീളവും 30,000 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള വലിയ ചരക്ക് കപ്പലാണിത്. കപ്പലിൽ നിന്ന് പുക ഉയരുന്നതിന്റെയും കേടുപാടുകൾ സംഭവിച്ചതിന്റെയും ചിത്രങ്ങൾ തായ്‌ലൻഡ് നാവികസേന പുറത്തുവിട്ടു.
ആക്രമണം നടക്കുമ്പോൾ 23 തായ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ബാക്കി മൂന്ന് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാർക്ക് അടിയന്തര സഹായം നൽകുന്നതിനായി തായ്‌ലൻഡ് നാവികസേനയും രംഗത്തുണ്ട്.
തന്ത്രപ്രധാന മേഖലയിൽ നിയന്ത്രണം
യുഎസ്, ഇസ്രയേൽ രാജ്യങ്ങളുമായി യുദ്ധസമാനമായ സാഹചര്യത്തിൽ നിൽക്കുന്ന ഇറാൻ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഈ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ റൂട്ടിലുണ്ടായ ആക്രമണം ആഗോള സാമ്പത്തിക മേഖലയെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ചേക്കും.
