ന്യൂഡൽഹി∙ റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി. റഷ്യയിൽനിന്ന് എൽഎൻജി വാങ്ങാൻ ഏഴു വർഷം മുൻപാണ് ഗെയിൽ കരാറിലേർപ്പെട്ടത്. 23 വർഷത്തേക്കാണ് കരാർ. എന്നാൽ യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി കുറച്ചുകൊണ്ടുവന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാചകവാതകം ഉൾപ്പെടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയത്.

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30–35 ശതമാനം റഷ്യയിൽനിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. യുഎസ് ഇളവു നൽകിയതിനു പിന്നാലെയാണ് റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുത്തനെ കൂട്ടിയത്. ഇതിനകം ഇന്ത്യ മൂന്നു കോടി ബാരൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 20 ലക്ഷത്തോളം ബാരൽ യുറൽസ് ക്രൂഡോയിലുമായി മൂന്നു കപ്പലുകൾ ഇന്ത്യൻ തീരത്തെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ ദിവസങ്ങൾക്കകം എത്തും.

എന്താണ് യുറൽസ് ക്രൂഡോയിൽ ? റഷ്യയിൽ നിന്നുള്ള ഒരു പ്രധാന ക്രൂഡ് ഓയിൽ ഇനമാണിത്. റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി ഗ്രേഡിനെയാണ് യൂറൽസ് എന്നു വിശേഷിപ്പിക്കുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നതും ഇതുതന്നെയാണ്. പടിഞ്ഞാറൻ സൈബീരിയ – വോൾഗ യുറൽ പ്രദേശത്തെ ക്രൂഡ് ഓയിലുകൾ ബ്ലെൻഡ് ചെയ്ത് ഉണ്ടാക്കുന്നതിനെയാണ് യുറൽസ് ക്രൂഡോയിൽ എന്നു വിളിക്കുന്നത്.