അര്‍ഷ്ദീപ് സിങിന് പിഴശിക്ഷ ചുമത്തി ഐസിസി. ടി20 ലോകകപ്പ് ഫൈനലിനിടെ ഡാരില്‍ മിച്ചലിന്റെ ദേഹത്ത് പന്തെറിഞ്ഞതിനാണ് നടപടി. ന്യൂസിലന്‍ഡ് ബാറ്റു ചെയ്യുന്നതിനിടെ 11-ാം ഓവറിലാണ് സംഭവം.
ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന് പിഴശിക്ഷ ചുമത്തി ഐസിസി. ടി20 ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ ദേഹത്ത് പന്തെറിഞ്ഞതിനാണ് നടപടി. ന്യൂസിലന്‍ഡ് ബാറ്റു ചെയ്യുന്നതിനിടെ 11-ാം ഓവറിലാണ് സംഭവം. മിച്ചല്‍ ക്രീസില്‍ നിന്ന് ഇറങ്ങിയെന്ന് കരുതി സ്റ്റമ്പിനെ ലക്ഷ്യം വെച്ചാണ് അര്‍ഷ്ദീപ് പന്തെറിഞ്ഞത്. എന്നാല്‍ പന്ത് മിച്ചലിന്റെ ദേഹത്ത് തട്ടി. അര്‍ഷ്ദീപ് ബോധപൂര്‍വമാണ് മിച്ചലിന്റെ ദേഹത്തേക്ക് പന്തെറിഞ്ഞതെന്ന വിമര്‍ശനം വ്യാപകമായിരുന്നു.
അര്‍ഷ്ദീപിന്റെ പ്രവൃത്തിയില്‍ മിച്ചല്‍ പ്രകോപിതനായി. അമ്പയറും അര്‍ഷ്ദീപില്‍ നിന്ന് വിശദീകരണം തേടി. തുടര്‍ന്ന് മത്സരശേഷം ഇരുവരും പരസ്പരം പറഞ്ഞ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച്, ഹസ്തദാനം ചെയ്തതിന് ശേഷമാണ് മടങ്ങിയത്.
അര്‍ഷ്ദീപ് ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തുകയായിരുന്നു. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 ലംഘിച്ചെന്ന് ഐസിസി വ്യക്തമാക്കി. പിഴയ്ക്ക് പുറമേ, ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ചേർത്തിട്ടുണ്ട്.
സംഭവത്തില്‍ താന്‍ മിച്ചലിനോട് ക്ഷമ ചോദിച്ചതായി മത്സരശേഷം അര്‍ഷ്ദീപ് വ്യക്തമാക്കിയിരുന്നു. താന്‍ എറിഞ്ഞ പന്ത് റിവേഴ്‌സ് സ്വിങ് ആയി അദ്ദേഹത്തിന്റെ ശരീരത്തില്‍ തട്ടുകയായിരുന്നു. മനഃപൂര്‍വമല്ല അങ്ങനെ ചെയ്തതെന്നും താരം വിശദീകരിച്ചിരുന്നു.
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് വിധിച്ച ശിക്ഷ അര്‍ഷ്ദീപ് അംഗീകരിച്ചു. അതുകൊണ്ട് തന്നെ, ഹിയറിങിന്റെ ആശ്യം വന്നില്ല. ഓൺ-ഫീൽഡ് അമ്പയർമാരായ റിച്ചാർഡ് ഇല്ലിംഗ്‌വർത്ത്, അലക്സ് വാർഫ്, തേർഡ് അമ്പയർ അല്ലാഹുദ്ദീൻ പലേക്കർ, ഫോർത്ത് അമ്പയർ അഡ്രിയൻ ഹോൾഡ്‌സ്റ്റോക്ക് എന്നിവരാണ് താരത്തിനെതിരെ കുറ്റം ചുമത്തിയത്.
