ബൈപാസ് തുറക്കുന്നതോടെ കോട്ടയം–എറണാകുളം റോഡിൽ ഒന്നര കിലോമീറ്റർ യാത്ര ലാഭിക്കാനാകും.തിരക്കേറിയ കടുത്തുരുത്തി ടൗൺ ഒഴിവാക്കി യാത്ര സുഗമമാക്കും.
കടുത്തുരുത്തി ∙ കോട്ടയം– എറണാകുളം റോഡിന് സമാന്തരമായി കടുത്തുരുത്തി ബൈപാസ് റോഡ് പൂർത്തിയാകുന്നു. കടുത്തുരുത്തി ഐടിസി ജംക്‌ഷനിൽ ആരംഭിച്ച് കടുത്തുരുത്തി ബ്ലോക്ക് ജംക്‌ഷനിൽ അവസാനിക്കും വിധമാണ് ബൈ പാസ്. സ്ഥലം ഏറ്റെടുത്തവർക്ക് നൽകിയ പണം ഉൾപ്പെടെ 35 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ബൈപാസ് തുറക്കുന്നതോടെ കോട്ടയം – എറണാകുളം റോഡിൽ തിരക്കേറിയ കടുത്തുരുത്തി ടൗൺ ഒഴിവാക്കി വാഹനങ്ങൾക്ക് യാത്ര ചെയ്യാം. കോട്ടയം –എറണാകുളം റോഡിൽ ഒന്നര കിലോമീറ്റർ യാത്ര ലാഭമാകും. സമാന്തരപാതയുടെ നീളം ഒന്നര കിലോമീറ്ററും വീതി 10 മീറ്ററുമാണ്. ടാറിങ് പ്രതലം 8 മീറ്റർ. കടുത്തുരുത്തി ചുള്ളിതോട്, വലിയതോട് എന്നിവിടങ്ങളിൽ പാലവും വലിയ പള്ളിക്കും താഴത്ത് പള്ളിക്കും ഇടയിൽ ആകാശപാതയും നിർമിച്ചാണ് ബൈപാസ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ട ടാറിങ്ങും സിഗ്നൽ സിസ്റ്റവും നടപ്പാക്കിയാൽ റോഡ് തുറന്നുനൽകും. രണ്ടാം ഘട്ട ടാറിങ് അടുത്ത ആഴ്ചയിൽ പൂർത്തിയാകുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
