സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കുമെന്ന് പലരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നിരാശജനകമായ പ്രകടനം കരിയറിന് വിരാമം കുറിച്ചെന്നായിരുന്നു പൊതുധാരണ.

സഞ്ജു സാംസണ്‍ ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കുമെന്ന് പല ആരാധകരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നിരാശജനകമായ പ്രകടനം സഞ്ജുവിന്റെ കരിയറിന് വിരാമം കുറിച്ചെന്നായിരുന്നു പൊതുധാരണ. പ്രതീക്ഷിച്ചതുപോലെ പല മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നമീബിയക്കെതിരെ മാത്രമാണ് സഞ്ജു ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചത്.

അഭിഷേക് തിരിച്ചെത്തിയതോടെ സഞ്ജു അടുത്ത മത്സരം മുതല്‍ വീണ്ടും പുറത്തേക്ക്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വഴങ്ങിയ തോല്‍വിയാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തെക്കാള്‍ ഭയാനകമായിരുന്നു’ എന്ന സിനിമ ഡയലോഗ് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള തിരിച്ചുവരവ്.

സഞ്ജുവിന്റെ കരിയറിലെ കാറും കോളും മാഞ്ഞുതുടങ്ങിയത് അവിടം മുതലായിരുന്നു. ക്രിക്കറ്റാകാശത്ത് മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍ അങ്ങനെ പെയ്‌തൊഴിഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ മത്സരം മുതല്‍ ഈ ലോകകപ്പിന്റെ കഥ, സഞ്ജുവിന്റെ കഥയായി.

അപൂര്‍വം, വിസ്മയം

മാച്ച് വിന്നിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ‘ഓവര്‍ഹൈപ്’ താരം മാത്രമാണ് സഞ്ജുവെന്നായിരുന്നു നേരത്തെ പലകുറി ഉയര്‍ന്നുവന്ന വിമര്‍ശനം. ഒന്നല്ല, രണ്ട് മാച്ച് വിന്നിങ് പെര്‍ഫോമന്‍സുകളാണ് സഞ്ജു കാഴ്ചവച്ചത്. അതും ഇന്ത്യയ്ക്ക് നിര്‍ണായകമായ രണ്ട് മത്സരങ്ങളില്‍. ആദ്യം സെമി ഫൈനലിലും, പിന്നെ ഫൈനലിലും ഇന്ത്യയെത്തിയത് ആ വീരോചിത പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു.

സാധാരണ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ പട്ടികയിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നത് എല്ലാ മത്സരങ്ങളിലും കളിക്കുകയും, മിക്ക പോരാട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്ന താരങ്ങളെയാണ്. അവിടെയാണ് സഞ്ജുവിന്റെ നേട്ടം അപൂര്‍വമാകുന്നത്.

വെറും നാല് മത്സരങ്ങളാണ് സഞ്ജു ഈ ലോകകപ്പില്‍ ഇതുവരെ കളിച്ചത്. അതില്‍ പുറത്തെടുത്ത രണ്ട് മാച്ച് വിന്നിങ് പെര്‍ഫോമന്‍സുകളുടെ പിന്‍ബലത്തിലാണ് ടൂര്‍ണമെന്റിലെ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജുവിനെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും സഞ്ജുവാണ്.

നെഞ്ചിടിപ്പ്, ആവേശം

ഇന്ത്യ കിരീടം നേടുന്നത് തന്നെയാണ് പ്രധാനം. അത് സഞ്ജുവിന്റെ മികവിലാണെങ്കില്‍ ഇരട്ടി മധുരമെന്ന് മാത്രം. ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ടൂര്‍ണമെന്റിലെ മികച്ച താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കിയേക്കും. ഇനിയിപ്പോള്‍, സഞ്ജു മികച്ച പ്രകടനം പുറത്തെടുത്താലും, ഇല്ലെങ്കിലും ഈ ടൂര്‍ണമെന്റ് സഞ്ജു സ്വന്തം പേരില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു.