തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടാൻ വിജ്ഞാപനവുമായി സർക്കാർ. മിനിമം വേതനം വർധിപ്പിച്ചുള്ള കരടുവിജ്ഞാപനം ഇന്ന് (ശനിയാഴ്ച) പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ടതോടെയാണ് നഴ്സുമാർക്ക് അനുകൂലമായി നീക്കമുണ്ടായത്.

മുഴുവൻ ജീവനക്കാർക്കും ഈ പരിഷ്കരണം ബാധകമാകുന്നതാണ്. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിലാണ് നഴ്സുമാർ പണിമുടക്ക് സമരം നടത്തുന്നത്.

നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 25450 മുതൽ 28000 വരെയാകും. മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23650 രൂപയായിരിക്കും. കൂടാതെ, അറ്റൻഡർ , ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളത്തിലും വർദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ 2018-ലെ ഉത്തരവനുസരിച്ച് 20,000 രൂപയാണ് അടിസ്ഥാനശമ്പളം. പരമാവധി അഞ്ചു വർഷത്തിനുള്ളിൽ ശമ്പളം കൂട്ടണമെന്നാണ്. എന്നാൽ എട്ടു വർഷമായി തുക വർധിപ്പിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് തുല്യവേതനം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം.

അതേസമയം, ഇന്ന് പുറപ്പെടുവിക്കുന്ന കരടുവിജ്ഞാപനത്തിൽ പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ സമയം അനുവദിക്കുന്നതാണ്. വേതനം കൂട്ടാൻ സ‍ർക്കാർ നേരത്തെ ശ്രമിച്ചുവെങ്കിലും ആശുപത്രി ഉടമകളാണ് മുഖം തിരിഞ്ഞുനിന്നത്. ചർച്ച ചെയ്യാനുള്ള യോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. ഇപ്പോൾ സർക്കാർ സ്വന്തം നിലയിൽ അധികാരം പ്രയോഗിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.