ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനൽ പോരാട്ടത്തിലും മലയാളി താരം സഞ്ജു തന്നെയായിരുന്നു ഹീറോ. മത്സരത്തിൽ 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റിന് പിന്നിലും നിർണായക താരമായി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേല്‍ സെഞ്ച്വറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിന്‍റേതായതിനാലാണ് സഞ്ജുിവനെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നഷ്ടപ്പെടുത്തിയോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തനതായ ശൈലിയില്‍ സഞ്ജു മറുപടി നല്‍കി. ‘ഭായ്, എനിക്ക് രണ്ട് സെഞ്ച്വറികള്‍ നഷ്ടമായതല്ല. ഞാന്‍ 97, 89 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് നേടിയത്. അതൊരു വലിയ കാര്യമാണ്. മുന്‍പ് പലപ്പോഴും ഭാഗ്യം എന്നെ തുണച്ചിട്ടുണ്ടാകില്ല, എന്നാല്‍ ഇപ്പോള്‍ അത് എനിക്കൊപ്പമുണ്ട്. സെഞ്ച്വറികള്‍ വരും. ഏകദിനവും ടെസ്റ്റും പോലയല്ല, ടി20 മത്സരങ്ങള്‍. അതില്‍ പരമാവധി റണ്‍സ് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.’ സഞ്ജു വ്യക്താക്കി.

ലോകകകപ്പിന് തൊട്ടുമുന്‍പുള്ള മാസങ്ങള്‍ സഞ്ജുവിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. വൈസ് ക്യാപ്റ്റൻ കൂടിയായ ശുഭ്മാൻ ഗിൽ തിരിച്ചുവന്നതോടെ സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായി. ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലൂടെ അവസാന മത്സരത്തിലൂടെ ഓപ്പണർ സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ന്യൂസിലാൻഡ് പരമ്പരയിലെ മോശം പ്രകടനത്താൽ വീണ്ടും അവസരം നഷ്ടമായി. അഭിഷേകിന് അസുഖമായതിനാൽ മാത്രമാണ് സഞ്ജുവിന് ഈ ലോകകപ്പിൽ ആദ്യ അവസരം ലഭിച്ചത്.

ശേഷം ഇന്ത്യയുടെ ലെഫ്റ്റ്-ലെഫ്റ്റ് ഓപ്പണിങ് ജോഡി പരാജയമായതും ദക്ഷിണാഫ്രിക്കയോട് സൂപ്പർ എട്ടിൽ തോറ്റതുമാണ് സഞ്ജുവിന് തിരിച്ചുവരവിന് ഒരുങ്ങിയത്. ഇപ്പോഴിതാ വെറും നാല് ഇന്നിങ്‌സുകളിൽ നിന്നായി 77 ബാറ്റിങ് ശരാശരിയിലും 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും താരം 232 റൺസ് നേടി. 16 സിക്സറുകളും നേടി.