വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി യുഎസ് ട്രഷറി വകുപ്പ്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് എണ്ണ വാങ്ങുന്നതിനായി 30 ദിവത്തെ ഇളവാണ് നൽകിയിരിക്കുന്നത് എന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് അറിയിച്ചു. യുഎസ് ട്രഷറി സെക്രട്ടറി എക്സിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 5, 2026 മുതൽ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് 2026 ഏപ്രില്‍ 3 വരെ ഇളവ് അനുവദിച്ചത്.

‘പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്‍കുന്നു.” എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇറാന്‍ ആഗോള ഊര്‍ജമേഖലത്തെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മര്‍ദം ഈ താത്ക്കാലിക നടപടിയിലൂടെ ലഘൂകരിക്കും എന്നും ബെസ്സെന്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഇറാൻ-ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി റഷ്യ മുന്നോട്ട് വന്നിരുന്നു. പ്രതിസന്ധി മൂലം എണ്ണ വിതരണം തടസപ്പെട്ടാൽ, സഹായിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്നെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള എണ്ണ-വാതക വ്യാപാരത്തിൻ്റെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന പ്രധാന കടലിടുക്കായ ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഓഫർ റഷ്യ മുന്നോട്ട് വച്ചത്.