കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടയിൽ തലയ്ക്ക് അടിയേറ്റ് 18കാരന് ദാരുണന്ത്യം. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിൽ ഇരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഹരികൃഷ്ണന് തലക്ക് പരിക്ക് പറ്റിയിരുന്നു.

മദ്യപസംഘം 18 കാരന്റെ തലയ്ക്ക് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.മരുത്തടിയിലെ സഹോദരിയുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരനായ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറഞ്ഞു. പിന്നീട് കയ്യേറ്റത്തിനും ശ്രമം ഉണ്ടായി.

സഹോദരനായ ജയകൃഷ്ണൻ പിന്നീട് ഇത് സംസാരിച്ച് രമ്യതയിൽ എത്തിച്ചെങ്കിലും പ്രതികൾ പിന്നീട് ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ സംഘം ഹരികൃഷ്ണന്റെ തലയിൽ മരത്തടി കൊണ്ട് ശക്തമായി അടിച്ചു. അടിയേറ്റ് ഉടൻതന്നെ ഹരികൃഷ്ണൻ ബോധരഹിതനായി വീണിരുന്നു. തുടർന്ന് ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുര മെഡിക്കൽ കോളേജിലും എത്തിച്ചു. ചികിത്സയിലിരിക്കയാണ് 18കാരൻ മരിച്ചത്. എന്നാൽ സംഭവം നടന്ന എത്ര ദിവസം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാത്തതിൽ വലിയ തരത്തിലുള്ള വിമർശനമാണ് പോലീസിനെതിരെ ഉയരുന്നത്.